തിരുവനന്തപുരം : വി.എസിന്റെ വേർപാടിന് ഇന്ന് ഒരു വർഷം തികയുകയാണ്. സിപിഐഎമ്മിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അനുസ്മരിച്ചു. വി.എസിന്റെ ഉജ്ജ്വലമായ വിപ്ലവ പാരമ്പര്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാൻ കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. വി.എസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആലപ്പുഴയിലെ വലിയ ചുടുകാടിലും സംസ്ഥാനത്തെ ഏരിയ തലങ്ങളിലും വിപുലമായ അനുസ്മരണ സമ്മേളനങ്ങൾ നടക്കും. വലിയ ചുടുകാടിൽ നടക്കുന്ന സമ്മേളനം സിപിഐഎം പിബി അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പുന്നപ്ര വയലാർ സമരത്തിന്റെ നേതൃത്വ പദവിയിൽ നിന്ന് തുടങ്ങിയ വി.എസിന്റെ സമരാവേശം പിന്നീട് കേരളമാകെ ഏറ്റെടുത്തു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങി വന്ന് സിപിഐഎമ്മിന് രൂപം നൽകിയ 32 സഖാക്കളിൽ അവസാനമായി വേർപിരിഞ്ഞത് വി.എസ് ആയിരുന്നു.






























