തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിൽ പി എസ് സിക്കെതിരെ വീണ്ടും വിവരാവകാശ കമ്മീഷന് പരാതി. പി എസ് സി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. വിവരാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കാതെ പി എസ് സി ഒളിച്ചു കളിക്കുന്നു എന്ന് ഉദ്യോഗാർത്ഥി പരാതിയിൽ പറയുന്നു. ആസൂത്രണ ബോർഡ് പരീക്ഷയിലെ ഉത്തരക്കടലാസുകൾ നൽകണമെന്ന ഉത്തരവ് നടപ്പാക്കിയില്ല. ഉത്തരവ് നടപ്പാക്കാൻ ഇടപെടൽ വേണം എന്നും ആവശ്യപ്പെടുന്നു. ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ചിന് പി എസ് സി കൈമാറിയിരുന്നു. ചോദ്യ പേപ്പർ, ഉത്തര സൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാർത്ഥികളുടെ വിവരങ്ങള്‍, മാര്‍ക്ക് ഷീറ്റ് അടക്കമുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യപ്രകാരം കൈമാറിയത്. നിയമന പ്രകിയ പൂര്‍ത്തിയാകാത്തതിനാല്‍ വിവരവകാശ നിയമ പ്രകാരം ഇവ കൈമാറില്ലെന്ന് ഉദ്യോഗാർത്ഥികളെ നേരത്തെ പി എസ് സി അറിയിച്ചിരുന്നു.
പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ മുഴുവൻ കൈമാറണമെന്ന വിവരാവകാശ കമീഷന്‍റെ ഉത്തരവ് പി എസ് സി തള്ളിയിരുന്നു. ഒരു റാങ്ക് പട്ടിക കൂടി പുറത്ത് വരാനിരിക്കേ ഈ ഘട്ടത്തിൽ കൈമാറാനാകില്ല എന്നായിരുന്നു വിവരാവകാശ പ്രകാരം അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥിക്ക് നല്‍കിയ മറുപടി. മാത്രമല്ല, വിവരവകാശ കമീഷന്‍റെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീല് നല്‍കുമെന്നും പിഎസ് സി വ്യക്തമാക്കിയിരുന്നു.






























