തിരുവനന്തപുരം : കിഫ്ബി അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ ഭരണപക്ഷത്ത് നിന്ന് ഉയർന്നത് മൈതാന പ്രസംഗമാണെന്ന് വി ടി ബല്‍റാം എംഎല്‍എ. ഭരണപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും ബല്‍റാം പറഞ്ഞു. സ്വരാജ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു ബല്‍റാമിന്‍റെ പരാമര്‍ശം. തുടര്‍ന്ന് സഭയില്‍ ഭരണപക്ഷം ബഹളം വെച്ചു.
ബല്‍റാം മൈതാന പ്രസംഗം എന്ന വാക്ക് ഉപയോഗിച്ചത് ആക്ഷേപിച്ചുകൊണ്ടാണെന്ന് സ്വരാജ് മറുപടി നല്‍കി. ലോകത്തിലെയും കേരളത്തിലെയും ഇന്ത്യയിലെയും മഹത്തായ പല പ്രസംഗങ്ങളും നടന്നിട്ടുള്ളത് മൈതാനത്താണ്. ഗാന്ധിജിയും എബ്രഹാം ലിങ്കണും സി കേശവനും വരെയുള്ളവര്‍ നടത്തിയ പ്രസംഗങ്ങള്‍ മൈതാനത്താണ്. അതിനാല്‍ ദുസ്സൂചനയോടെ ഉപയോഗിച്ച വാക്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു. മൈതാന പ്രസംഗം എന്നത് മോശം കാര്യമല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. താന്‍ മൈതാന പ്രസംഗത്തെ മോശമായിട്ടല്ല പരാമര്‍ശിച്ചതെന്ന് ബല്‍റാം പറഞ്ഞു.
പ്രതിപക്ഷം കിഫ്ബിക്കും മസാല ബോണ്ടിനും എതിരല്ലെന്നും പക്ഷേ ഉയർന്ന പലിശ നിരക്കില്‍ എന്തിന് മസാല ബോണ്ട് ഇറക്കിയെന്നും ബല്‍റാം ചോദിച്ചു. ഉയർന്ന നിരക്കില്‍ പണം എടുത്ത് ധൂർത്ത് നടത്തുകയാണ്. സര്‍ക്കാരിന്‍റെ ധൂർത്തിനുള്ള ഉപായമാണ് കിഫ്ബി. ഹവാല, റിവേഴ്സ് ഹവാല ഇടപാടുകള്‍ക്ക് വരെ കിഫ്ബി കാരണമാകുന്നോയെന്ന് സംശയമുണ്ട്. കിഫ്ബി സംസ്ഥാനത്തിന്റെ സാമ്പത്തിക പരമാധികാരത്തിന് ഭീഷണിയാകുന്നുവെന്നും ബല്‍റാം വിമര്‍ശിച്ചു.