തിരുവനന്തപുരം : യോഗ്യത എന്താണെന്ന് വ്യക്തമാക്കാതെ സർക്കാർ താൽക്കാലിക നിയമനങ്ങൾ നടത്താനൊരുങ്ങുകയാണെന്ന ആരോപണവുമായി മുൻ എം.എൽ.എ വി.ടി ബെൽറിമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് വകുപ്പിൽ വീണ്ടും പുതുതായി കുറേ തസ്തികകൾ സൃഷ്ടിച്ച് താത്ക്കാലിക നിയമനങ്ങൾ നടത്താനൊരുങ്ങുകയാണെന്നാണ് ബെൽറാമിന്റെ ആരോപണം. ഒരു ലക്ഷവും ഒരു ലക്ഷത്തി മുപ്പതിനായിരവുമൊക്കെയാണ് ശമ്പളം. യോഗ്യത എന്തായിരിക്കണമെന്ന്
ഇതിൽ വ്യക്തമായി പറയുന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
” വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, മറ്റ് ബന്ധപ്പെട്ടവർ എന്നിവെർക്കിടയിൽ വേണ്ടത്ര ഏകോപനമില്ലാത്തതിനാൽ പദ്ധതി നിർവ്വഹണം വൈകുന്നത് പരിഹരിക്കാനാണത്രേ ഇങ്ങനെ ലക്ഷങ്ങൾ ശമ്പളത്തിൽ 16 താൽക്കാലികക്കാരെ പുതുതായി നിയമിക്കുന്നത്! എന്നാൽ ചില സംശയങ്ങൾ ബാക്കിയാവുകയാണ്. ഈ വക കാര്യങ്ങൾക്ക് യോഗ്യത പോലും നിശ്ചയിക്കാതെ പുതിയ താൽക്കാലികക്കാരെ നിയമിക്കേണ്ടതുണ്ടോ? നിലവിലെ സെക്രട്ടേറിയേറ്റ് ജീവനക്കാരിൽ നിന്ന് തന്നെ അനുയോജ്യരായവരെ കണ്ടെത്തി ഈ ചുമതലകൾ ഏൽപ്പിച്ചാൽ പോരേ? സെക്രട്ടേറിയറ്റിൽ നിരവധിയാളുകൾ പണിയില്ലാതെയിരിക്കുകയാണെന്നും ഉദ്യോഗസ്ഥ പുനർവിന്യാസത്തിലൂടെ ഇവരെ വേണ്ട വിധം ഉപയോഗിക്കുകയാണ് വേണ്ടതെന്നുമുള്ള നിലപാട് സർക്കാർ ഉപേക്ഷിച്ചതുകൊണ്ടാണോ പുറത്തുനിന്ന് വീണ്ടും ആളെ എടുക്കുന്നത്?
അതോ നിലവിലെ ജീവനക്കാരിൽ ഈ പണിക്ക് പറ്റുന്ന ആരും ഇല്ല എന്നതാണോ അവസ്ഥ? ഇങ്ങനെ വരുന്ന താൽക്കാലികക്കാർ പറഞ്ഞാൽ ഇപ്പോഴത്തെ തടസ്സത്തിനും മെല്ലെപ്പോക്കിനും ഉത്തരവാദികളായ സർക്കാർ വകുപ്പുകളിലെ താപ്പാനകൾ മൈൻഡ് ചെയ്യുമോ? പുതിയ സ്വപ്ന സുരേഷുമാർക്ക് പഴയ ശിവശങ്കർമാരുടെ ശുപാർശയിൽ കടന്നുവരാനാണോ യോഗ്യതകൾ പോലും എടുത്തുപറയാതെയുള്ള ഈ താത്ക്കാലിക നിയമനങ്ങൾ?” – ബെൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു.