കോല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ഭവാനിപുര്‍ അടക്കം മൂന്നു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ഭവാനിപുര്‍ കൂടാതെ സംസര്‍ഗഞ്ച്, ജാംഗിപുര്‍ എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് മമത ബാനര്‍ജിയുടെ ഭാവി തീരുമാനിക്കാനുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പാണിത്. ബി.ജെ.പിയുടെ യുവ നേതാവ് പ്രിയങ്ക ട്രിബ്രവാളാണ് മമതയുടെ എതിരാളി. മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ അനുയായി ആയിട്ടാണ് അവര്‍ അറിയപ്പെടുന്നത്.
ബംഗാള്‍ പിടിച്ചടക്കുമെന്ന് പറഞ്ഞെത്തിയ ബി.ജെ.പി യെ മുട്ടുകുത്തിച്ചെങ്കിലും, ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതാ പരാജയപ്പെട്ടിരുന്നു. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് ചെറിയ ഭൂരിപക്ഷത്തിനാണ് മമത തോറ്റത്. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ മമതയ്ക്ക് ആ സ്ഥാനത്ത് തുടരണമെങ്കില്‍ നവംബറിനകം നിയമസഭയിലെത്തണം. ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമ്മര്ദ്ദശ്രമങ്ങളാണ് വിജയിച്ചത്. ഇതോടെയാണ് നിര്‍ണായക ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്.
ഭവാനിപ്പൂരില്‍ എംഎല്‍എ ആയിരുന്ന മുതിര്‍ന്ന ടി.എം.സി നേതാവ് സോബന്‍ദേബ് ചതോപാധ്യായ മമതയ്ക്ക് വേണ്ടി രാജിവച്ചു. ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. ഭവാനിപുരില്‍ മമതാ ബാനര്‍ജിയുടെ വിജയം അനായാസകരം എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നതെങ്കിലും മമത മല്‍സരത്തെ നിസാരമായി കാണുന്നില്ല.