ജനീവ : ലോകമാകെ കോവിഡ് വ്യാപനം ശക്തമായിട്ട് ഏകദേശം രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. ലക്ഷക്കണക്കിന് പേരാണ് രോഗം വന്ന് മരിച്ചത്. രോഗം ബാധിച്ചവര്‍ ഇന്ത്യയില്‍ തന്നെ കോടികളുണ്ട്. രോഗത്തിന്റെ ആവിര്‍ഭാവമുണ്ടായ ചൈനയില്‍ പല നഗരങ്ങളിലും ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ചെയ്യുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കോവിഡ് സംബന്ധമായി വ്യാജ വാര്‍ത്തകളും വിവരങ്ങളും ഔദ്യോഗികമെന്ന പേരില്‍ പ്രചരിക്കുന്നതിന് ഒരു കുറവുമില്ല.
ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ വിഭാഗം അധികാരിയായ മരിയാ വാന്‍ കെര്‍ഖോവ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കരുതിയിരിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനം കഴിഞ്ഞു, ഒമിക്രോണ്‍ കോവിഡിന്റെ അവസാന വകഭേദമാണ്, നേര്‍ത്ത ലക്ഷണങ്ങളേ ഒമിക്രോണിനുളളു അതിനാല്‍ രോഗം ഗുരുതരമാകില്ല. ഇത്തരം പലവിധ തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ടെന്ന് മരിയാ പറയുന്നു. ഇത് സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ജനങ്ങളെ ഇളക്കിവിട്ട് വൈറസിന് കൂടുതല്‍ പെരുകാനും ഇടവരുന്നു.
രോഗവ്യാപനം ഗുരുതരമാകാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനും വാക്‌സിനേഷന്‍ സഹായിക്കുന്നു. കോവിഡിന്റെ ബിഎ 2 എന്ന വകഭേദമാണ് വളരെയധികം പടര്‍ന്നുപിടിക്കുന്നത്. ഇത്കാരണം വലിയ അളവില്‍ ആശുപത്രിവാസവും മരണവും സംഭവിക്കുന്നുണ്ട്. കഴിഞ്ഞയാഴ്‌ചയില്‍ രോഗവ്യാപനത്തിന് ഒറ്റയടിക്ക് എട്ട് ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. 1.1 കോടി പുതിയ കേസുകളാണുണ്ടായത്. ദക്ഷിണ കൊറിയ, ചൈന ഭാഗങ്ങളില്‍ യഥാക്രമം 25 ശതമാനവും 27 ശതമാനവും കേസുകളും മരണവും വര്‍ദ്ധിച്ചു. ഓസ്‌ട്രിയ, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്റ്, നെതര്‍ലാന്റ്, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ ഉടന്‍ കേസുകള്‍ വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.





























