പത്തനംതിട്ട: പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികളുടെ കൂലി വർദ്ധനവിന്റെ കാലാവധി പത്തുമാസം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാൻ സർക്കാർ തയ്യാറാവുന്നില്ലെന്ന് പ്ലാന്റേഷൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. കൂലി വർധനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കേണ്ട പ്ലാന്റേഷൻ ലേബർ കമ്മിറ്റി (പി.എൽ.സി) പ്രവർത്തിക്കുവാൻ കഴിയുന്നില്ല എന്നുള്ളതാണ് പ്രധാന കാരണം, ഇതുമൂലം സംസ്ഥാനത്തെ ലക്ഷക്കണക്കിന് തൊഴിലാളി കുടുംബങ്ങളാണ് ദുരിതത്തിൽ ആയിരിക്കുന്നതെന്നും ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു.
തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്ലാന്റേഷൻ ഫെഡറേഷന്റെ (INTUC) ആഭിമുഖ്യത്തിൽ നവംബർ മൂന്നാം തീയതി പത്തനംതിട്ട ജില്ലാ ലേബർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധര്‍ണയും നടത്തുവാന്‍ പ്ലാന്റേഷൻ ഫെഡറേഷൻ ജനറൽ കൗൺസിൽ തീരുമാനിച്ചു. ജനറൽ കൗൺസിൽ യോഗം പ്ലാന്റേഷൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ഹരികുമാർ പൂതങ്കര അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി കെ ഗോപി, അങ്ങാടിക്കൽ വിജയകുമാർ, സജി കെ സൈമൺ, തോട്ടുവാ മുരളി, എൻ ജയകുമാർ, പി കെ മുരളി, പ്രസാദ് തുമ്പമൺ, ആർ അശോകൻ തുടങ്ങിയവർ സംസാരിച്ചു.





























