റാന്നി: ടൗണിലെ നടപ്പാതയില്‍ക്കൂടി നടന്ന യാത്രക്കാരിയുടെ ദേഹത്തേക്ക് പാമ്പ് ചാടി. ഇന്നു രാവിലെ ആയിരുന്നു സംഭവം. റാന്നിയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയുടെ ദേഹത്തേക്കാണ് പാമ്പ് ചാടിയത്. റാന്നി തോട്ടമൺ ക്ഷേത്രത്തിന്റെ ഭാഗത്തു നിന്നും സംസ്ഥാന പാതയിലെ നടപ്പാതയിലൂടെ പെരുമ്പുഴ ഭാഗത്തേക്ക് നടന്നു വരികയായിരുന്നു ഇവര്‍. പാമ്പ് വീണതോടെ ഭയന്നു പോയ ഇവര്‍ ദേഹത്തുനിന്നും പാമ്പിനെ തൂത്തെറിയുകയായിരുന്നു. താഴെ വീണ പാമ്പ് വീണ്ടും കാടിനുള്ളില്‍ മറഞ്ഞു. ഓടിയെത്തിയ നാട്ടുകാര്‍ പരിസരത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിഷം ഇല്ലാത്ത ഇനം പച്ചില പാമ്പ് ആയിരുന്നുവെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു.
റാന്നിയിലെ നടപ്പാതയില്‍ മിക്കയിടത്തും കാട് വളര്‍ന്ന് കാല്‍നട യാത്രക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ പറ്റാത്ത അവസ്ഥയിലാണ്. നിരവധി തവണ പരാതി ഉന്നയിച്ചിട്ടും കാടുകള്‍ വെട്ടി മാറ്റാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയുടെ പണി ചെയ്ത കരാര്‍ കമ്പനിക്കാണ് നിലവില്‍ പാതയുടെ സംരക്ഷണ ചുമതല. റോഡും നടപ്പാതയും സംരക്ഷിക്കേണ്ടത് ഇവരാണെങ്കിലും കരാര്‍ കമ്പനി തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എരുമേലിയിലേക്ക് കാല്‍നടയായി പോകുന്ന ശബരിമല തീര്‍ത്ഥാടകര്‍ രാത്രിയിൽ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. എല്ലാവർഷവും മണ്ഡല കാലത്തോടനുബന്ധിച്ച് കാടുകൾ തെളിക്കുന്ന അധികൃതർ ഈ വർഷം മെല്ലപ്പോക്ക് സമീപനമാണ് കാണിക്കുന്നത്. വിഷപാമ്പാണ് ചാടിയതെങ്കില്‍ പ്രശ്നം ഏറെ അപകടമായിരുന്നു. പ്രധാന പാതകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് പെരുമ്പാമ്പ്, പന്നി എന്നിവയുടെ ശല്യം നേരിടേണ്ടിവരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടന്നു വന്ന അന്യ സംസ്ഥാന ശബരിമല തീര്‍ത്ഥാടകന് ഇടപ്പവൂരിൽ വെച്ച് പന്നിയുടെ ആക്രമണത്തില്‍ പരുക്ക് ഏറ്റിരുന്നു. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി
നടപ്പാതയിലേക്ക് ഇറങ്ങി കിടക്കുന്ന കാടുകൾ കെ.എസ്.ടി.പി അടിയന്തിരമായി നീക്കം ചെയ്യണമെന്ന് അയ്യപ്പ സേവ സംഘം ഭാരവാഹി പ്രസാദ് കുഴിക്കാല ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കിൽ കെ എസ് ടി പി ഓഫീസിലേക്ക് ഭക്തരെ സംഘടിപ്പിച്ചു സമരപരിപാടികൾ നടത്തുന്നതിന് റാന്നി താലൂക്ക് യൂണിയൻ കമ്മറ്റി തീരുമാനമെടുത്തതായും അദേഹം പറഞ്ഞു.





























