കോഴഞ്ചേരി : തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീടിന്റെ മതിൽ അർധരാത്രിയിൽ പൊളിച്ചുമാറ്റി. കോഴഞ്ചേരി ടിബി ജംഗ്ഷന്‍ വാഴയിൽപ്പടി-സുബ്രഹ്മണ്യസ്വാമിക്ഷേത്രം റോഡിനുസമീപം താമസിക്കുന്ന കോലത്ത് തോളൂർ സാറാമ്മ ഫിലിപ്പ് (68) ആണ് ആറന്മുള പോലീസിൽ പരാതി നൽകിയത്. സംഭവത്തെപ്പറ്റി സാറാമ്മ പറയുന്നത് ഇങ്ങനെ: – ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ വീടിനുമുമ്പിൽകൂടി മണ്ണുമാന്ത്രിയന്ത്രം പോകുന്നത് കണ്ടു. വീടിനടുത്ത് മറ്റൊരു വീടിന്റെ പണിനടക്കുന്ന സ്ഥലത്തേക്ക് പോയതാണന്ന് കരുതി.
രാത്രി ഒരുമണിയോടടുത്ത് വലിയശബ്ദം കേട്ട് ജനാല തുറന്നപ്പോൾ വീടിന്റെ മതിൽ യന്ത്രം ഉപയോഗിച്ച് പൊളിക്കുന്നതാണ് കണ്ടത്. കതക് തുറന്ന് ഇതിനെ ചോദ്യം ചെയ്തപ്പോൾ യന്ത്രത്തിന്റെ ഡ്രൈവർ കമ്പിവടിയുമായി ആക്രമിക്കാൻ വന്നു. ഈ സമയം ഇതിനടുത്ത് സിപിഎം ലോക്കൽ കമ്മിറ്റിയംഗവും മറ്റ് രണ്ടുപേരും നിൽപ്പുണ്ടായിരുന്നു. ഇവരുടെ നതൃത്വത്തിലാണ് മതിൽ പൊളിച്ചത്. ഭയന്ന് വീട്ടിൽക്കയറിയ സാറാമ്മ ഭർതൃസഹോദരനെയും ബന്ധുക്കളെയും വിവരമറിയിച്ചു. ഇവർ വന്നശേഷം ആറന്മുള പോലീസിൽ പരാതി നൽകി. രണ്ടരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായും സാറാമ്മ പറയുന്നു. വീടിന്റെ മുൻവശത്തെ പഞ്ചായത്ത് റോഡ് വീതി കൂട്ടാനാണിത് ചെയ്തതെന്നാണ് ആക്ഷേപം. റോഡ് നിർമിച്ചപ്പോൾ ഭൂമി നൽകിയതാണ്. എന്നാൽ റോഡിന്റെ വലതുവശത്തുനിന്ന് ഭൂമി എടുത്തിട്ടുമില്ലെന്ന് ഇവർ പറയുന്നു.





























