ന്യൂഡൽഹി : കശ്മീരില്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഉന്നത പോലീസുദ്ദ്യോഗസ്ഥന് ദേവീന്ദര്‍ സിങിനെതിരെ അന്വേഷണം വേണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് ആക്രമണം ആസൂത്രണം ചെയ്യാൻ ദേവീന്ദർ സിങ് തീവ്രവാദികളെ സഹായിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ദേവീന്ദറിനെതിരെ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കാഷ്മീരിൽ ഭീകരരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ദേവീന്ദർ സിംഗ് പിടിയിലായത്. ദേവീന്ദർ സിങിന്റെ അറസ്റ്റ് ഇന്ത്യയുടെ ദേശീയ സുരക്ഷയെ സംബന്ധിച്ചിടത്തോളം നിർണായകമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ആരുടെ ഉത്തരവിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നതെന്നും പ്രിയങ്ക ചോദിച്ചു. വിശദമായ അന്വേഷണം നടത്തണം. ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ തീവ്രവാദികളെ സഹായിക്കുന്നത് രാജ്യദ്രോഹമാണെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
കുല്‍ഗാം ജില്ലയിലെ വാന്‍പോ ചെക്ക് പോസ്റ്റ് വഴി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് നവീദ് ബാബുവിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് ഡെപ്യുട്ടി പോലീസ് സുപ്രണ്ട് പദവിയിലുള്ള ദേവീന്ദർ സിങിനെ പോലീസ് പിടികൂടിയത്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഉന്നത കമാന്‍ഡറായ നവീദ് ബാബു, ഇര്ഫാന്, റാഫി എന്നിവരാണ് ദാവീന്ദര്‍ സിങ്ങിനൊപ്പം പിടിയിലായത്. ദേവീന്ദർ സിങ് തീവ്രവാദികൾക്ക് തന്റെ വീട്ടില്‍ തങ്ങാനുള്ള സൗകര്യം ചെയ്തു കൊടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റിലായത്.