കോഴിക്കോട് : വഖഫ് ബോർഡ് നിയമന വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചർച്ചയ്ക്ക് എത്തുക. 11 മണിക്ക് തിരുവനന്തപുരത്താണ് ചർച്ച. വഖഫ് നിയമനം പിഎസ്സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നതാണ് സമസ്തയുടെ ആവശ്യം. പകരം റിക്രൂട്ട്മെന്റെ ബോർഡാകാം എന്ന സമവായ നിർദ്ദേശവുമയർന്നു വരും.
പ്രതിഷേധം ഉയർത്തിയ ലീഗ് ഉൾപ്പെടെയുള്ള സംഘടനകളെയൊന്നും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വഖഫ് വിഷയത്തിൽ നിലപാട് മാറ്റിയില്ലെന്ന് സമസ്ത കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. പള്ളികളിലെ പ്രതിഷേധം മാറ്റിയത് വിവാദമാക്കേണ്ടെന്ന് കരുതിയാണെന്നും പി എസ് സിക്ക് നിയമനം വിടുന്ന കാര്യത്തിൽ എതിർപ്പ് തുടരുകയാണെന്നും സമസ്ത നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
മുസ്ലിം കോർഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വഖഫ് സംരക്ഷണ റാലി നടക്കും. വൈകീട്ട് 4 മണിക്ക് കോഴിക്കോട് കോർപ്പറേഷന്‍ പരിസരത്തുനിന്നും ആരംഭിക്കുന്ന റാലി മുതലക്കുളത്ത് സമാപിക്കും. കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളിലായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നുണ്ട്. വഖഫ് ബോർഡിലേക്കുള്ള നിയമനങ്ങൾ പിഎസ്സിക്ക് വിട്ട നീക്കം എന്ത് വിലകൊടുത്തും ചെറുക്കുമെന്നും, പ്രതിഷേധ റാലി ഒരു തുടക്കം മാത്രമാണെന്നും സിറ്റി മുസ്ലിം കോർഡിനേഷന്‍ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
നേരത്തെ വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ട നടപടി സംബന്ധിച്ച് മന്ത്രി വി അബ്ദുറഹ്മാൻ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. മലപ്പുറം കൊണ്ടോട്ടിയിൽ വെച്ചാണ് ചർച്ച നടത്തിയത്. തീരുമാനം പുനപരിശോധിക്കണമെന്നും കൂടുതൽ ചർച്ചകൾ നടത്തി സമവായമുണ്ടാക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ചർച്ചയിൽ ആവശ്യപ്പെട്ടു.
ചർച്ചക്ക് സർക്കാർ തയ്യാറാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ അറിയിക്കുകയും ചെയ്തിരുന്നു. പള്ളികളിൽ പ്രഖ്യാപിച്ച സമര പരിപാടികളിൽ നിന്ന് പിൻമാറിയതിന് സമസ്തയോട് മന്ത്രി നന്ദി അറിയിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ സമധാനന്തരീക്ഷം തകരുന്നത് ഒഴിവക്കുന്നതിനുള്ള വിവേക പൂർണ്ണമായ സമീപനം സ്വീകരിച്ച മുത്തുകോയ തങ്ങളെ മന്ത്രി അഭിനന്ദിക്കാനും മറന്നില്ല.