ഗസ്സ: ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയുടെ തീരദേശ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം മണിക്കൂറുകൾക്കുള്ളിൽ പൂർണ്ണമായും നിർത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റാഫ ഗേറ്റിലൂടെയുള്ള ഇന്ധന വിതരണം ഇസ്രായേൽ തടയുന്നതിനാൽ ജനറേറ്ററുകൾ ഭാഗികമായിപോലും പ്രവർത്തിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് മേഖല ഇരുട്ടിലേക്ക് പോകുന്നത്. ഹമാസ് തിരിച്ചടിക്ക് പ്രതികാരമായി ഗസ്സയെ സമ്പൂർണ ഉപരോധത്തിലാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
വൈദ്യുതി, ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ വിതരണം നിർത്തിവെക്കുമെന്ന് ഇസ്രായേൽ അധികൃതരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. അതിനിടെ, ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ്ത്തിക്കൊണ്ട് ഗസ്സയിൽ വ്യോമ, നാവിക ഉപരോധവും ഇസ്രായേൽ തുടരുകയാണ്. ഗസ്സയിലെ എല്ലാ അടിസ്ഥാന സേവനങ്ങളും വൈദ്യുതിയെ ആശ്രയിച്ചിരിക്കുന്നതിനാൽ ജനജീവിതം കൂടുതൽ ദുരിതമയമാകുമെന്നാണ് കണക്കുകൂട്ടൽ. 140 ചതുരശ്ര മൈൽ വിസ്തൃതിയിൽ ഏകദേശം രണ്ട് ദശലക്ഷം ആളുകൾ താമസിക്കുന്ന ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നായ ഗസ്സ 17 വർഷമായി ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് പൂർണ്ണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്.






























