തൃശൂര്‍ : ഉപഭോക്തൃ വിധി പ്രകാരം 5,95,000 രൂപയും പലിശയും നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ തൃശൂർ ഏങ്ങണ്ടിയൂര്‍ പ്രവാസി സിണ്ടിക്കേറ്റ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്. ചാവക്കാട് കറുപ്പം വീട്ടിൽ ഷംസുദീൻ കെ.വി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഉപഭോക്തൃ കോടതിയുടെ വാറണ്ട്. ഷംസുദീൻ കുറിപ്രകാരം സംഖ്യ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ 5,70,000 രൂപയും 12% പലിശയും നഷ്ടപരിഹാരമായി 25,000 രൂപയും നൽകുവാൻ വിധിയുണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ വിധി പ്രകാരം സംഖ്യ നൽകണമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നതു്. എന്നാല്‍ കുറി കമ്പനി ഉടമ കോടതിവിധി അവഗണിക്കുകയായിരുന്നു.
വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഷംസുദീൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കുവാനും ഒരു ലക്ഷം രൂപ പിഴ വിധിക്കുവാനും ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹർജിയിൽ വാദം കേട്ട പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി പോലീസ് മുഖേനെ എതിർകക്ഷിക്ക് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.





























