കോന്നി : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കോന്നി ഗ്രാമ പഞ്ചായത്തിൽ എൽ ഡി എഫ് സംവിധാനം പാളുന്നു. കോന്നി ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മഠത്തിൽ കാവിലെ എൽ ഡി എഫ് സ്ഥാനാർഥി നിർണ്ണയത്തിൽ തർക്കം രൂക്ഷമാവുകയും ഇത് പരിഹരിക്കാപ്പെടാതെ വന്നതോടെയുമാണ് കോന്നി പതിനഞ്ചാം വാർഡിൽ എൽ ഡി എഫ് സംവിധാനത്തിൽ വിള്ളൽ വീണത്. ഈ വിഷയം പരിഹരിക്കുന്നതിനായി മണ്ഡലം, ജില്ലാ തല എൽ ഡി എഫുകൾ ചേർന്നുവെങ്കിലും ചർച്ചകൾ ഫലം കണ്ടില്ല.
എൽ ഡി എഫ് ധാരണപ്രകാരം മഠത്തിൽകാവ് വാർഡ് സി പി ഐക്ക് വിട്ടു നൽകിയിരുന്നതാണ്. ഈ വാർഡിൽ സി പി ഐ കോന്നി ലോക്കൽ കമ്മറ്റി അംഗം കെ ജി ശിവകുമാറിനെ മത്സരിപ്പിക്കുവാൻ സി പി ഐ തീരുമാനിച്ചയുടൻ തന്നെ സി പി എം കോന്നി ലോക്കൽ കമ്മറ്റി അംഗവും പ്രതിപക്ഷ നേതാവുമായ കെ ജി ഉദയകുമാർ മത്സരിക്കണം എന്ന് ആവശ്യപെട്ട് രംഗത്ത് വന്നതോടെയാണ് പതിനഞ്ചാം വാർഡിൽ എൽ ഡി എഫിൽ തർക്കം ഉടലെടുത്തത്. ഈ വിഷയത്തിൽ എൽ ഡി എഫ് മണ്ഡലം, ജില്ലാതല ചർച്ചകൾ ഒട്ടേറെ നടന്നു എങ്കിലും പാർട്ടി ഏരിയ കമ്മറ്റിയിൽ ചിലരുടെ പിന്തുണ ലഭിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്.
മണ്ഡലം, ജില്ലാ തലങ്ങളിൽ നേതാക്കൾ നിരവധി തവണ ചർച്ച നടത്തിയെങ്കിലും തീരുമാനം തീരുമാനം വിജയിപ്പിക്കാൻ കഴിഞ്ഞില്ല. ഇതിനിടെയിൽ ആണ് സി പി എം ഏരിയ കമ്മറ്റി അംഗം, ലോക്കൽ കമ്മറ്റി അംഗം, ബ്രാഞ്ച് കമ്മറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഉദയകുമാർ നോമിനേഷൻ സമർപ്പിച്ചത്. നോമിനേഷൻ പിൻ വലിക്കേണ്ട തീയതി ആയിട്ടും പിൻ വലിക്കാതെ വന്നതോടെ ആണ് പ്രശ്നം കൂടുതൽ രൂക്ഷമായത്. എന്നാൽ സി പി ഐ സ്ഥാനാർഥി മഠത്തിൽകാവ് ബ്രാഞ്ചിൽ മത്സരിക്കുമെന്ന് എൽ എൽ ഡി എഫ് സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം ഉറപ്പ് ലഭിച്ചിരുന്നു. ഈ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് സി പി എം സ്ഥാനാർഥി കെ ജി ഉദയകുമാർ ഇപ്പോൾ ജന വിധി തേടുന്നത്.
ഉദയന്റെ നോമിനേഷൻ അവസാന നിമിഷം വരെയും പിൻവലിക്കാൻ തയ്യാറായിട്ടില്ല. ഇതോടെ ഇവിടെ മത്സരം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. യു ഡി എഫ് സ്ഥാനാർഥി പ്രവീൺ പ്ലാവിളയിലും സി പി ഐ സ്ഥാനാർഥി കെ ജി ശിവകുമാറും ആണ് ഇപ്പോൾ പ്രധാനമായും മത്സരരംഗത്ത് ഉള്ളത്. കൂടാതെ ഇതിന് പിന്നിൽ ചില തല്പര കക്ഷികൾ ഉണ്ടെന്നും പറയപ്പെടുന്നു. ഉദയകുമാർ പിൻ മാറും എന്നാണ് സി പി ഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറി ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. എന്നാൽ മേൽ ഘടകത്തിൽ നിന്ന് പിന്മാറുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല എന്നാണ് ഏരിയ സെക്രട്ടറി ശ്യാം ലാൽ പറയുന്നത്. ഇതോടെ സി പി എം ന്റെ ഉരുണ്ടു കളിയും വ്യക്തമായി. ഈ വിഷയം കോന്നിയിൽ പല വാർഡുകളിലും തിരഞ്ഞെടുപ്പിനെ ബാധിക്കുവാൻ ആണ് സാധ്യത. ഈ തവണ കോന്നി ഗ്രാമ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കുമെന്ന് എല്ലാ ശുഭ സൂചനകളും വന്നപ്പോൾ ആണ് ഈ വിഷയത്തിൽ ഭരണം നഷ്ടപ്പെടുമോ എന്ന ആശങ്കയുള്ളത്.































