റാന്നി : വാട്ടര്‍ അതോറിറ്റിക്കു പണി കൊടുത്ത് കെ.എസ്.ഇ.ബി. മുന്നറിയിപ്പില്ലാതെ പെരുന്തേനരുവി തടയണയിലെ ചെളിയും വെള്ളവും തുറന്നു വിട്ടതാണ് പണിയായത്. ഇതുമൂലം പദ്ധതിയുടെ കിണറിലും പൈപ്പിലും ചെളിയടിഞ്ഞു. പെരുന്തേനരുവി കുടിവെള്ള വിതരണ പദ്ധതിയില്‍ നിന്നും ഇതുമൂലം കുടിവെള്ള വിതരണം മുടങ്ങി. വെച്ചൂച്ചിറ പെരുന്തേനരുവി ചെറുകിട ജല വൈദ്യുത പദ്ധതിയില്‍ നിന്നും മണ്ണു നീക്കിയതിനു പിന്നാലെ വെള്ളം തുറന്നു വിട്ടതാണ് വാട്ടര്‍ അതോറിറ്റിക്കു പണിയായി മാറിയത്.
പെരുന്തേനരുവി പദ്ധതിയിലെ കിണറിലെ ചെളി ഇരുപതു ദിവസം മുമ്പാണ് നീക്കിയത്. പമ്പിംഗ് തുടർച്ചയായി മുടങ്ങുന്നത് ഒഴിവാക്കാനാണ് കിണറിലെ ചെളി നീക്കിയത്. ഒപ്പം ചേമ്പറില്‍ നിന്നും കിണറിലേക്കുള്ള പൈപ്പിലേയും തടസം നീക്കിയിരുന്നു. ഈ ദിവസങ്ങളില്‍ തടയണയിലെ ചെളിയും നീക്കുന്നുണ്ടായിരുന്നു. ഷട്ടര്‍ തകരാറിലായതു മൂലം നദിയിലേയ്ക്ക് വെള്ളം തുറന്നു വിടുന്നില്ലായിരുന്നു.
മുഴുവന്‍ സമയവും പമ്പിംഗ് തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായുള്ള കെ.എസ്.ഇ.ബിയുടെ ഇരുട്ടടി വാട്ടര്‍ അതോറിറ്റിക്കു കിട്ടിയത്. പൈപ്പും കിണറും ചെളി കയറി അടഞ്ഞതു മൂലം പമ്പിംഗ് ഇനി പൂര്‍ണ്ണ തോതില്‍ നടക്കില്ല. കുടിവെള്ള വിതരണത്തിനായി പമ്പിംഗ് നടത്തണമെങ്കില്‍ ഇനി വീണ്ടും കിണര്‍ വൃത്തിയാക്കേണ്ടി വരും. അതു വലിയ സാമ്പത്തിക ബാധ്യതയാണ് വാട്ടര്‍ അതോറിറ്റിക്ക് വരുത്തി വെക്കുന്നത്.