പൂനെ: മലയാളി സഹോദരങ്ങള്‍ മുങ്ങി മരിച്ചു. പൂനെ നഗരത്തില്‍ നിന്നും 54 കിലോമീറ്റര്‍ അകലെ ഭോര്‍ എന്ന സ്ഥലത്തുള്ള കരണ്ടിവാലി റിസോര്‍ട്ടില്‍ വെച്ചായിരുന്നു അപകടം. 23 അംഗ സംഘത്തിലെ യുവാക്കള്‍ റിസോര്‍ട്ടില്‍ വാരാന്ത്യം ചിലവിടാന്‍ എത്തിയതായിരുന്നു.
ഇവരുടെ കൂടെയുണ്ടായിരുന്ന സഹോദരങ്ങളായ മിഥുന്‍ പ്രകാശ് (30) , നിഥിന്‍ പ്രകാശ് (25) എന്നീ മലയാളി യുവാക്കളാണ് റിസോര്‍ട്ടിനോട് ചേര്‍ന്ന ഇരുപതടി ആഴമുള്ള കുളത്തില്‍ വീണു മുങ്ങി മരിച്ചത്. നിധിന്‍ പ്രകാശ് ഇന്നലെ വെളുപ്പിനാണ് കേരളത്തില്‍ നിന്ന് പൂനെയിലെത്തുന്നത്. ജോലി തേടിയെത്തിയ സഹോദരനെയും പിക്‌നിക് സംഘത്തോടൊപ്പം ചേര്‍ക്കുകയായിരുന്നു മിഥുന്‍ പ്രകാശ്. ഇതിനായി സത്താറയില്‍ നിന്ന് നേരെ റിസോര്‍ട്ടിലേക്ക് വരികയായിരുന്നു നിഥിന്‍ പ്രകാശ്.
ദൂരയാത്ര കഴിഞ്ഞെത്തിയ ക്ഷീണമകറ്റാന്‍ രാവിലെ ഏഴു മണിയോടെ കുളിക്കുവാന്‍ വേണ്ടി പുറത്തേക്ക് ഇറങ്ങിയതായിരുന്നു സഹോദരങ്ങള്‍. കൂടെയുള്ളവരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. രാവിലെ പത്തു മണിയായിട്ടും പുറത്തേക്കിറങ്ങിയ മിഥുനെയും നിഥിനെയും കാണാതായതിനെ തുടര്‍ന്നാണ് സുഹൃത്തുക്കള്‍ റിസോര്‍ട്ടില്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് കുളത്തിന് സമീപം ഇവരുടെ ചെരുപ്പുകള്‍ കാണാനായത്.
കരണ്ടിവാലി റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. നീന്തല്‍ക്കുളത്തിന് പകരം ആഴമുള്ള മറ്റൊരു കുളത്തിലേക്ക് നിഥിന്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. അനുജനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുനും അപകടത്തില്‍പ്പെട്ടത്. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച കുളത്തിന് ഏകദേശം ഇരുപതടി ആഴമുണ്ടായതായി പറയുന്നു. നിഥിന്‍ കാല്‍ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്തു ചാടിയ മിഥുനെ മരണ വെപ്രാളത്തില്‍ നിഥിന്‍ വാരി പുണരുകയായിരുന്നു. ഇതോടെ രണ്ടു പേരും കൈകാല്‍ കുഴഞ്ഞു രക്ഷപ്പെടാനാകാതെ മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്. രണ്ടു പേര്‍ക്കും നീന്തല്‍ വശമില്ലായിരുന്നുവെന്നും പറയുന്നു
ഭൗതിക ശരീരരങ്ങള്‍ പോലീസുകാരുടെ നേതൃത്വത്തില്‍ പൂനെ സാസൂണ്‍ ആശുപത്രിയിലേക്ക് എത്തിച്ചു. ഇവിടെ നിന്ന് കൊവിഡ് പരിശോധനയും പോസ്റ്റ്മോര്‍ട്ടവും നടത്തിയ ശേഷമാകും മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ട് പോകുക. നോര്‍ക്ക ഓഫീസര്‍ ശ്യാംകുമാറിനെ വിവരങ്ങള്‍ അറിയിച്ചു വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകനായ എം വി പരമേശ്വരന്‍ അറിയിച്ചു.