കോന്നി : കോന്നിയിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വെള്ളം കയറി. കോന്നി കൂടൽ ഭാഗങ്ങളിൽ ആണ് വെള്ള കെട്ട് ഉണ്ടായത്. കൂടലിൽ റോഡിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. സംസ്ഥാന പാതയുടെ രണ്ടാം ഘട്ട ടാറിങ് പലയിടത്തും പൂർത്തിയായെങ്കിലും ഓടയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയോ ഓടയിലേക്ക് വെള്ളം തുറന്ന് വിടുകയോ ചെയ്തിട്ടില്ല. ഇതിനാൽ തന്നെ ചെറിയ ഒരു മഴ പെയ്താൽ പോലും റോഡ് തോടിന് സമാനമാകുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇത് റോഡ് ടാറിങ്ങിനെയും സാരമായി ബാധിക്കുന്നുണ്ട്.
സംസ്ഥാന പാതയിൽ മുൻപും മഴ കാലത്ത് വെള്ളം നിറയുന്നത് പതിവായിരുന്നു. സംസ്ഥാന പാത നിർമാണം പൂർത്തിയാക്കിയാൽ ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ കഴിയും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയായിട്ടും റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണുവാൻ. അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കോന്നി വലിയ പള്ളിക്ക് സമീപത്തും മഴ കാലത്ത് വലിയ തോതിൽ വെള്ളം കയറാറുണ്ട്. ആന കൂട് റോഡിൽ നിന്നും ഒഴുകി എത്തുന്ന വെള്ളവും ഈ ഭാഗത്താണ് കെട്ടി നിൽക്കുന്നത്. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.





























