സുല്‍ത്താന്‍ബത്തേരി: വയനാട് ജില്ലാ ഫിഷറീസ് ഡിപ്പാർട്മെന്റ് സബ്സിഡി വെട്ടിപ്പിൽ ജോയിന്റ് ഡയറക്ടർ റിപ്പോർട്ട് തേടി. ഉത്തരമേഖലാ ജോയിന്റ് ഡയറക്ടർ ആർ അമ്പിളിയാണ് അസിസ്റ്റന്റ് ഡയറക്ടർ ഹാഷിക് ബാബുവിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. വയനാട് ജില്ലാ ഫിഷറീസ് ഡിപ്പാർട്മെന്റില്‍ വൻ തുകയുടെ സബ്സിഡി വെട്ടിപ്പ് നടന്നതായും മത്സ്യത്തീറ്റ സബ്സിഡിയിൽ തട്ടിപ്പു നടത്താൻ ചില ഉദ്യോഗസ്ഥർ കൂട്ടുനിന്നതായുമുള്ള വിവരങ്ങൾ പുറത്തു വന്നതോടെയാണ് ഉത്തരമേഖലാ ജോയിൻ്റ് ഡയറക്ടർ ആർ അമ്പിളിയുടെ നടപടി. ഫിഷറീസ് വകുപ്പിൽ നിന്ന് മത്സ്യവിത്തുകൾ വാങ്ങിയ കർഷകർക്ക് സബ്സിഡിയായി അനുവദിക്കുന്ന തുക തട്ടിയെടുക്കാൻ വ്യാജ ബില്ലുകൾ സംഘടിപ്പിച്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പലരും പ്രവര്‍ത്തിച്ചുവെന്നാണ് യൂണിറ്റ് ഇൻസ്പെക്ടറുടെ റിപ്പോർട്ട്.
തീറ്റ കൃത്യമായി വാങ്ങുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട പ്രമോട്ടർമാരും കോർഡിനേറ്റർമാരുമടക്കമുള്ളവർ അത് പരിശോധിക്കാതിരിക്കുകയോ ബോധപൂർവം തട്ടിപ്പിന് കൂട്ടുനിൽക്കുകയോ ചെയ്തു എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതോടെയാണ് വയനാട്ടിലെ അസി. ഡയറക്ടറോട് ജെ. ഡി റിപ്പോർട്ട് തേടിയത്. മത്സ്യത്തീറ്റ സബ്സിഡിയിൽ അഴിമതി നടന്നതായും വ്യാജ ബില്ല് നല്കി സബ്സിഡി വാങ്ങുന്നതായും ഫിഷറീസ് ഡെവലപ്മെന്റ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി വ്യക്തമായ റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കണം എന്നാണ് നിർദേശം. സബ്സിഡിയിനത്തിൽ ജില്ലയിലെത്തിയ ഒരു കോടി രൂപ 15 ദിവസത്തിനുള്ളിൽ വിതരണം ചെയ്തിരുന്നു. സംഭവത്തിൽ വിജിലൻസും കഴിഞ്ഞ ദിവസം അന്വേഷണമാരംഭിച്ചിട്ടുണ്ട്.





























