ന്യൂഡൽഹി : നടപടിക്രമങ്ങൾ പാലിക്കാതെയും അസാധാരണവേഗത്തിലുമാണ് 2,134 കോടി രൂപയുടെ വയനാട് തുരങ്കപാതയ്ക്ക് ഒന്നാംഘട്ട പാരിസ്ഥിതികാനുമതി ലഭ്യമാക്കിയതെന്ന് രേഖകൾ. സംസ്ഥാന പാരിസ്ഥിതികാഘാത പഠന അതോറിറ്റി ചെയർമാൻ വിരമിക്കുന്ന ദിവസം വയനാട് തുരങ്കപാതയും മറ്റൊരു അജൻഡയും മാത്രമുൾപ്പെടുത്തി തിടുക്കത്തിൽ അംഗീകാരം നൽകി കേന്ദ്രത്തിനയക്കുകയായിരുന്നു. കേന്ദ്ര വിദഗ്‌ധപരിശോധനാ സമിതിയാകട്ടെ, ഇത്രയും വലിയ പാരിസ്ഥിതികാഘാത പഠനം ആവശ്യമുള്ള പദ്ധതിപ്രദേശം സന്ദർശിക്കുകപോലും ചെയ്യാതെ അനുമതി നൽകി. മേഖലയിലെ ഭൗമയാഥാർഥ്യം മനസ്സിലാക്കാൻ മെനക്കെട്ടില്ല. പദ്ധതിക്കരാർ ലഭിച്ച ദിലീപ് ബിൽഡ്‌കോണാകട്ടെ, മുൻപ് കരിമ്പട്ടികയിൽപെട്ട കമ്പനിയാണ്.
ഇവയുൾപ്പെടെ ഗുരുതരമായ വീഴ്ചകൾ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി തണ്ണീർത്തട സംരക്ഷണ അന്താരാഷ്ട്ര പ്രസ്ഥാനം എന്ന സംഘടന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കള്ളാടിയിൽ കഴിഞ്ഞ ദിവസത്തെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി കൈകൂപ്പി അപേക്ഷിക്കുന്നുവെന്നുപറഞ്ഞുകൊണ്ടാണ് അടിയന്തര ഇടപെടൽ തേടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. നിർമാണപ്രവൃത്തികൾ അടിയന്തരമായി നിർത്തണമെന്നും പാരിസ്ഥിതികാനുമതി നൽകിയതിലും ചട്ടലംഘനങ്ങളിലും ദുരന്തത്തിനിടയാക്കിയ സുരക്ഷാവീഴ്ചയിലും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.






























