ആലപ്പുഴ: വയനാട് തുരങ്കപാത പദ്ധതിയില്‍ പ്രതികരണവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. വയനാട് തുരങ്കപാത പദ്ധതിയില്‍ ഗൗരവമായ പഠനം അനിവാര്യമാണെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. പദ്ധതിയില്‍ സിപിഐ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചതാണെന്നും അദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിയെ കാത്തുസൂക്ഷിച്ച് മാത്രമേ ഇതുപോലുള്ള വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുമ്പ് ഉന്നയിച്ച ആശങ്ക ശക്തിപ്പെടുകയാണെന്നും അദേഹം പറഞ്ഞു.
വയനാട് തുരങ്കപാത നിർമ്മാണ മേഖലയായ കളളാടിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഹിര കുമാര്‍ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂര്‍ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാല്‍ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാര്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.






























