കോട്ടയം : കോട്ടയത്ത് പി ജെ ജോസഫ് മത്സരിക്കാത്തത് എന്തുകൊണ്ടെന്ന് ചർച്ച ചെയ്യണമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. കഴിഞ്ഞ തവണ കോട്ടയം സീറ്റിൽ മത്സരിക്കാൻ വലിയ ആഗ്രഹം പ്രകടിപ്പിച്ച ആളാണ്. അന്ന് ആഗ്രഹം പ്രകടിപ്പിച്ചത് ഗൂഢലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എന്നും ചാഴിക്കാടൻ പറഞ്ഞു. പാർട്ടിയെ ഭിന്നിപ്പിക്കാൻ വേണ്ടിയായിരുന്നു അന്ന് സ്ഥാനാർത്ഥി മോഹം പറഞ്ഞത്. യുഡിഎഫിൽ നിൽക്കുന്ന പി ജെ ജോസഫിന് ഇപ്പോൾ മത്സരിക്കാൻ തടസ്സങ്ങൾ ഇല്ല. അതുകൊണ്ട് മത്സരിക്കുമോ എന്ന് പിജെ ജോസഫ് തന്നെ വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ജോസ് കെ മാണിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ചർച്ചകളിൽ ഉയർന്ന് വന്നത് ഒരേ ഒരു പേര് മാത്രമായിരുന്നു എന്ന് ജോസ് കെ മാണി പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടായിട്ടാണ് തീരുമാനം. ഇടത് മുന്നണി സ്ഥാനാർത്ഥിയായി വിജയത്തിലേക്ക് എത്താൻ സാധിക്കും. വലിയ ഭൂരിപക്ഷം ലഭിക്കും. അപ്പുറത്ത് ആരാണ് മത്സരിക്കുന്നത് എന്ന് നോക്കുന്നില്ല. സീറ്റ് വിട്ട് നൽകുന്നതിൽ സിപിഐഎമ്മിനും ബുദ്ധിമുട്ടുണ്ട്. അത് മനസിലാക്കുന്നു എന്നും ജോസ് കെ മാണി പറഞ്ഞു.
24 മൂഡ് ട്രാക്കർ സർവെയിൽ കോട്ടയത്തെ എംപി തോമസ് ചാഴിക്കാടൻ്റെ പ്രവർത്തനം ശരാശരിയും ശരാശരിക്ക് താഴെയുമാണെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. വളരെ മികച്ചതെന്ന് നാല് ശതമാനവും മികച്ചതെന്ന് 9 ശതമാനവും പറഞ്ഞപ്പോൾ 39 ശതമാനം പേർ ശരാശരിയും 21 പേർ മോശവും എന്ന നിലപാടെടുത്തു. 5 ശതമാനം പേർ വളരെ മോശമെന്ന അഭിപ്രായക്കാരാണ്. കോട്ടയത്ത് യുഡിഎഫ് ജയിക്കുമെന്നും മൂഡ് ട്രാക്കർ സർവെയിൽ ജനം അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫിന് 48 ശതമാനം വിജയസാധ്യതയും എൽഡിഎഫിന് 31 ശതമാനം വിജയസാധ്യതയുമാണ് ആളുകൾ പ്രവചിച്ചത്.





























