പത്തനംതിട്ട : കലുങ്കും വെള്ളമൊഴുകുന്ന തോടും മണ്ണിട്ടുമൂടി അനധികൃതമായി നികത്തിയെടുത്ത പാടത്തേക്ക് ഹൈവേ നിര്‍മ്മിക്കുവാനും മൈലപ്രായിലെ ഭൂമാഫിയാകള്‍ ശ്രമിച്ചിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ പാതയുടെ നിര്‍മ്മാണത്തിന്റെ മറവില്‍ നടന്ന ഈ നീക്കം ചിലര്‍ ഇടപെട്ട് തടയുകയായിരുന്നു. ഇത് സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ സലിം പി.ചാക്കോ കോടതിയില്‍ നിന്നും നിരോധന ഉത്തരവ് വാങ്ങിയതോടെയാണ് ഭൂമാഫിയായുടെ റോഡ് നിര്‍മ്മാണം മുടങ്ങിയത്. ഇവിടെ റോഡിന്റെ സംരക്ഷണഭിത്തി കെട്ടുകയോ ഓട നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയോ ചെയ്തിട്ടില്ല. ഏതു സമയത്തും ഇവിടെ അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
മൈലപ്രാ പള്ളിപ്പടിക്കും മൈലപ്രാ വില്ലേജ് ഓഫീസിനും മധ്യേ തടി മില്ലിന് സമീപമാണ് നൂറ്റാണ്ടുകളായി വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന ഈ കലുങ്ക്. മുക്കാല്‍ കിലോമീറ്റര്‍ ഭാഗത്തെ വെള്ളം റോഡിന്റെ സൈഡിലുള്ള ഓടയിലൂടെ വന്ന് ഈ കലുങ്കിന്റെ അടിയിലൂടെയാണ് ഒഴുകുന്നത്. ഇത് താഴേക്ക് ഒഴുകി വലിയതോട്ടില്‍ ചേരും. ഇവിടെ വെള്ളം ഒഴുകിക്കൊണ്ടിരുന്ന തോട് ഇപ്പോള്‍ ചിലര്‍ വഴിയാക്കിയിരിക്കുകയാണ്. ഏകദേശം മൂന്നര അടി മാത്രമാണ് ഇപ്പോള്‍ ഈ തോടിന്റെ വീതി. ആദ്യപടിയായി ഈ കലുങ്ക് അടച്ചുകെട്ടിക്കൊണ്ട് പുനലൂര്‍ – മൂവാറ്റുപുഴ റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടുവാനായിരുന്നു നീക്കം. അടുത്ത പടിയായി തോട് മണ്ണിട്ട് നികത്തി വഴിയാക്കുക, ഒപ്പം ഇവിടം വീതികൂട്ടുകയും ചെയ്യും. ഇതോടെ പുനലൂര്‍ – മൂവാറ്റുപുഴ പാതയില്‍ നിന്നും 60 മീറ്റര്‍ നീളത്തില്‍ നല്ല വീതിയുള്ള വഴി ഇവിടെ അനധികൃതമായി നികത്തിയ പാടത്തേക്ക് ലഭിക്കും.
ഇവിടേയ്ക്ക് നിലവില്‍ വാഹനം പോകുവാന്‍തക്ക വഴിയില്ല. സമീപത്തെ ഒരു വീടിന്റെ പറമ്പില്‍ക്കൂടിയാണ് ആയിരക്കണക്കിന് ലോഡ് മണ്ണടിച്ച് ഈ പാടം നികത്തിയത്. മൂന്ന് ഏക്കറോളം പാടം ഇവിടെ നികത്തിക്കഴിഞ്ഞു. ഏഴോളം പേരുടെ കയ്യിലുള്ളതാണ് ഈ സ്ഥലം. ഇതില്‍ ഒരു പ്രവാസി വ്യവസായിയും പത്തനംതിട്ടയിലെ ചില വ്യാപാരികളുമുണ്ട്. അനധികൃതമായി നികത്തിയ സ്ഥലത്ത് ഇപ്പോള്‍ തെങ്ങ്, വാഴ തുടങ്ങിയ എല്ലാ കൃഷികളും ചെയ്തിട്ടുണ്ട്. രേഖകളില്‍ വയല്‍ എന്നുള്ളത് മാറ്റി കരഭൂമിയാക്കാനുള്ള കൃഷിയാണ് ഇവിടെ നടക്കുന്നത്. മൈലപ്രാ വില്ലേജ് ഓഫീസിന്റെ മൂക്കിനു താഴെയാണ് ഇവിടെ വയല്‍ നികത്തിയത്. ഉദ്യോഗസ്ഥരുടെ അറിവോടെയും ഒത്താശയോടെയുമാണ് ഇത് നടന്നതെന്ന് സ്പഷ്ടമാണ്. >>> തുടരും.