കോട്ടയം : പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയില്‍ സൈന്യം എത്തി. കര, വ്യോമസേനാ സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി കോട്ടയത്ത് എത്തിയത്. സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായി പ്രളയം ബാധിച്ച ജില്ലയാണ് കോട്ടയം. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തില്‍ പാങ്ങോട് ആര്‍മി ക്യാമ്പില്‍ നിന്നുള്ള പ്രത്യേക സംഘമാണ് കോട്ടയത്ത് എത്തിയത്. വ്യോമസേന തങ്ങളുടെ ഹെലികോപ്റ്ററുകള്‍ വിട്ടുനല്‍കാന്‍ തീരുമാനിച്ചു. എംഐ 17 സാരംഗ് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കും.
പമ്പാനദിയില്‍ ഇറങ്ങരുതെന്ന് ഭക്തര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ശക്തമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഉരുള്‍പൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയില്‍ കാണാതായ12 പേരില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ മൂന്ന് വീടുകള്‍ ഒലിച്ചുപോയി. അമ്പതോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
കോട്ടയം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മുണ്ടക്കയം- എരുമേലി കോസ് വേ വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. കാഞ്ഞിരിപ്പള്ളി ടൗണിലും വെള്ളം കയറി. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങളെല്ലാം മാറ്റുകയാണ്. ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിനായി കരസേനയെ വിന്യസിച്ചിട്ടുണ്ട്.
ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുള്‍പൊട്ടി. അടുത്ത 24 മണിക്കൂര്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശമുണ്ട്. തെക്കന്‍-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.