പത്തനംതിട്ട : വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണയ്ക്കും. ജനാധിപത്യ ഇന്ത്യയുടെ ഭാവി തീരുമാനിക്കപ്പെടുന്ന പൊതുതെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ 10 വർഷത്തെ ഭരണം കൊണ്ടു രാജ്യത്തെ ഭരണഘടനയെ ദുർബലപ്പെടുത്തുകയും ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുകയും ചെയ്ത സംഘപരിവാർ വീണ്ടും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ച നിർണായക ഘട്ടത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്നും വെല്‍ഫെയര്‍ പാർട്ടി സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ആർ എസ് എസും ബി.ജെ.പി യും നരേന്ദ്ര മോദിയും അമിത് ഷായും നേതൃത്വം നൽകിയ കേന്ദ്ര സർക്കാർ രാജ്യത്തിന്‍റെ ജനാധിപത്യ – മതനിരപേക്ഷ അടിത്തറ ഇല്ലാതാക്കി ഇന്ത്യയെ ഒരു സവർണ്ണ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുവാനുള്ള നടപടികൾ ഒന്നിന് പിറകെ ഒന്നായി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുസ്‌ലിം – ക്രൈസ്തവ ന്യൂനപക്ഷ ജനവിഭാഗങ്ങളും ദലിത് – ആദിവാസി സമൂഹവും മറ്റ് പിന്നോക്ക സമൂഹങ്ങളും അങ്ങേയറ്റം അരക്ഷിതമായ സാഹചര്യത്തിലാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്. ഒരു വർഷമായി തുടരുന്ന മണിപ്പൂരിലെ ക്രിസ്ത്യൻ വംശഹത്യക്ക് മൗനം കൊണ്ടു കൂട്ടിരിക്കുകയാണ് മോദി ഭരണകൂടം ചെയ്തത്. സംവരണം പോലെയുള്ള ഭരണഘടനാ പരിരക്ഷകൾ ദുർബലമാക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ പൗരന്മാർ എന്ന നിലക്കുള്ള തുല്യതയെ നിരാകരിക്കുന്ന നിയമനിർമാണങ്ങൾ സ്വാഭാവികമായ ഒരു കാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ വൈവിധ്യത്തെ നിരാകരിച്ച് ഏക സംസ്കാരവും ഭാഷയും അടിച്ചേൽപ്പിക്കപ്പെടുന്ന സമഗ്രാധിപത്യ സമീപനം ശക്തിപ്പെട്ടിരിക്കുന്നു. തൊഴിലാളികളും കർഷകരും ചെറുകിട കച്ചവടക്കാരും അടങ്ങുന്ന സാധാരണക്കാരായ ജനകോടികൾക്ക് ദൈനംദിന ജീവിതം തന്നെ അതീവ പ്രയാസകരമായിരിക്കുന്നു.
തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോഴുള്ളത്. ദാരിദ്ര്യവും കഷ്ടപ്പാടും വലിയതോതിൽ ഉയർന്നിരിക്കുന്നു. സ്ത്രീ സുരക്ഷ ഗുരുതരമായ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിട്ടുണ്ട്. എല്ലാ അന്തർദേശീയ ഇൻഡക്സുകളിലും രാജ്യത്തിൻ്റെ സ്ഥാനം വളരെ താഴെയാണ്. മറ്റ് പാർട്ടികളുടെ നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസിൽ പെടുത്തിയും ഭീഷണിപ്പെടുത്തിയും ബി.ജെ.പിയിൽ ചേരാൻ നിർബന്ധിക്കുകയാണ്. സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പും വെല്ലുവിളി നേരിടുകയാണ്.
രാജ്യത്തിന്റെ ഭരണഘടനയും ഫെഡറൽ ഭരണ സംവിധാനങ്ങളും ഭരണഘടന സ്ഥാപനങ്ങളുടെ സ്വതന്ത്ര അസ്തിത്വവും അവസാന ശ്വാസത്തിൽ എത്തിനിൽക്കുന്ന ഇത്തരമൊരു സാമൂഹിക സാഹചര്യത്തിലാണ് പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇനി ഒരിക്കൽ കൂടി സംഘ്പരിവാർ അധികാരത്തിൽ വന്നാൽ ജനാധിപത്യ രാജ്യമായി ഇന്ത്യ തുടരുകയില്ല എന്നതുറപ്പാണ്. ഈ സാഹചര്യത്തിൽ മതനിരപേക്ഷ ജനാധിപത്യ കക്ഷികൾ കൂട്ടായി അണിചേർന്ന് എന്ത് വില കൊടുത്തും ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കണമെന്ന രാഷ്ട്രീയ നിലപാടാണ് വെൽഫെയർ പാർട്ടി ദേശീയാടിസ്ഥാനത്തിൽ സ്വീകരിച്ചിരിക്കുന്നതെന്നും പ്രസ്താവനയിലൂടെ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി
രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് ഇന്ത്യ മുന്നണി രൂപീകരണത്തിന് മുൻകൈ എടുത്തത്. മുന്നണിയിൽ തന്നെ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന പാർട്ടിയും കോൺഗ്രസ്സാണ്. കൂടുതൽ സീറ്റും ശക്തിയും ഉള്ള ഒരു കക്ഷി ഉണ്ടാവുക എന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ഗുണകരമായി സ്വാധീനിക്കുന്ന ഘടകമാണ്. അതേസമയം ഇതര ദേശീയ – പ്രാദേശിക കക്ഷികൾക്കെല്ലാം ഇന്ത്യ മുന്നണി സംവിധാനത്തിൽ വലിയ പ്രാധാന്യമുണ്ട്. രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യവും വിവിധ സംസ്ഥാനങ്ങളിലെ പ്രത്യേകമായ രാഷ്ട്രീയ അന്തരീക്ഷവും മുൻനിർത്തിക്കൊണ്ടുതന്നെ സാധ്യമായ ഐക്യവും സീറ്റുധാരണയും ഉണ്ടാക്കി ബിജെപിയെ പരാജയപ്പെടുത്തണമെന്ന ജനങ്ങളുടെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കാൻ ഇന്ത്യ മുന്നണിക്ക് കഴിയും എന്നാണ് വെൽഫെയർ പാർട്ടി കരുതുന്നു എന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രസ്താവനയില്‍ പറയുന്നു.