കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ചരക്ക് എടുക്കാൻ മാത്രമായി അബുദാബിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ വിമാനം എത്തും. പ്രത്യേക കാർഗോ വിമാനത്തിൽ പച്ചക്കറികൾ മാത്രം കൊണ്ട് പോകും. സാധാരണ ചരക്ക് കൊണ്ട് പോകുന്നത് യാത്ര വിമാനങ്ങളിലാണ്. കൊച്ചിയിൽ നിന്നുള്ള ചരക്കുനീക്കം 60 ശതമാനത്തോളം കുറഞ്ഞെന്ന് വിമാനത്താവള അധികൃതർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിസന്ധി മറികടക്കാൻ ഇനിയും സമയം എടുക്കുമെന്നും കാർഗോ എച്ച്ഒഡി സതീഷ് കുമാർ പൈ വ്യക്തമാക്കി. പച്ചക്കറികൾ കാർഗോയിലേക്ക് എത്തിക്കുന്നത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് സിയാൽ കാർഗോ വിഭാഗം തലവൻ പ്രതികരിച്ചു.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം കനത്തതോടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി പൂർണമായും നിലച്ചിരുന്നു. കോടികളുടെ നഷ്ടമാണ് ഇതോടെ കയറ്റുമതി മേഖലയ്ക്ക് വന്നിരിക്കുന്നത്. വിമാന സര്‍വീസുകൾ മുടങ്ങിയതോടെ വ്യോമമാര്‍ഗമുള്ള കയറ്റുമതിയും ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ കപ്പൽ വഴിയുള്ള ചരക്ക് നീക്കവും മുടങ്ങിയതാണ് പ്രതിസന്ധിയുടെ ആഘാതം കൂട്ടിയത്.





























