കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. ഏപ്രിൽ 22, 23 തീയതികളിലാണ് നിയന്ത്രണം ബാധകമാവുക. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ രാത്രി 6 മുതൽ രാവിലെ 6 വരെ ഇരുചക്രവാഹനങ്ങൾ പുറത്തിറക്കുന്നതിന് വിലക്കുണ്ട്. ബൈക്ക് റാലികൾ പൂർണ്ണമായും നിരോധിച്ചു. അത്യാവശ്യ കാര്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് മാത്രമേ ഇളവ് അനുവദിക്കൂ.
വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 23-ന് കുടുംബാംഗങ്ങളെ പോളിങ് സ്റ്റേഷനിൽ എത്തിക്കാൻ മാത്രമേ പിൻസീറ്റ് യാത്ര അനുവദിക്കുകയുള്ളൂ. രണ്ട് ഘട്ടമായാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 23-നും രണ്ടാംഘട്ടം ഏപ്രിൽ 29-നുമാണ്. സുതാര്യവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ കേന്ദ്ര സേനയുടെ കർശന നിരീക്ഷണത്തിലാണ് സംസ്ഥാനം.






























