കൊല്ലം: മത്സ്യ ബന്ധനത്തിനായ് കടലിൽ പോയ പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് വലയിൽ ലഭിച്ചത് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി. ‘അമ്മ അപ്പാ, ഫൈബർ ബോട്ടിൽ വാടി കടപ്പുറത്ത് നിന്നും കടലിൽ പോയ കൊല്ലം ജോനകപുറം സ്വദേശി അശോക് കുമാറിന്റെയും സംഘത്തിന്റെയും വലയിലാണ് “ഒഴുകുന്ന പൊന്ന് ” കയറി പറ്റിയത്. കടലിൽ നിന്നും ഏകദേശം 29 കിലോമീറ്റർ ദൂരെ നിന്നാണ് ഇത് ലഭിച്ചത്. രണ്ടു ഭാഗത്തായി കിടന്ന വസ്തു വലയിലാക്കി ഇവർ ബോട്ടിൽശേഖരിക്കുകയായിരുന്നു. ആദ്യം ഇവ എന്താണെന്ന് മനസ്സിലാകാതിരുന്ന തൊഴിലാളികൾ കരയിലെത്തിച്ച് പരിശോധന നടത്തിയാണ് തിമിംഗല ചർദ്ദിയാണെന്ന് ഉറപ്പിച്ചത്. ഇതോടെ വനംവകുപ്പിന് കൈമാറുകയും ചെയ്തു.
അഞ്ച് കിലോ 160 ഗ്രാം വസ്തുവാണ് ലഭിച്ചത്. പള്ളിത്തോട്ടം പോലീസും ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ലാബിലേക്ക് സാമ്പിളുകൾ അയക്കും. അതിനുശേഷമാകും തിമിംഗല ചർദ്ദിതന്നെയെന്ന് പൂർണ്ണമായും ഉറപ്പിക്കുക.





























