സിംല : ഹിമാചല്‍ പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍ അരങ്ങേറി. തെരഞ്ഞെടുപ്പില്‍ ആറു കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രന്മാരും ബിജെപിക്ക് വേണ്ടി ക്രോസ് വോട്ട് ചെയ്തു. എംഎൽഎമാർ കൂറുമാറിയതോടെ കോൺഗ്രസ് സ്ഥാനാർഥി മനു അഭിഷേക് സിംഗ്വിയെ ബിജെപിയുടെ ഹർഷ് മഹാജൻ പരാജയപ്പെടുത്തി. ഇരു സ്ഥാനാർഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെയാണ് ഹർഷിനെ വിജയിയായി പ്രഖ്യാപിച്ചത്.
ആറു കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു ആരോപിച്ചു. നേരത്തെ ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി ബിജെപി അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.





























