ഭാരതത്തിലെ ജനസംഖ്യയുടെ 54% ശതമാനം ആളുകൾ 25 വയസ്സിനു താഴെയുള്ളവരാണ്. യുവജനങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയാണ് വിദ്യാഭ്യാസ ലോണുകൾ സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വായ്പ നിസ്സാര കാരണത്താൽ ബാങ്കുകൾ തിരസ്കരിക്കുന്നത് പതിവായിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934, ബാങ്കിംഗ് റെഗുലേഷൻ ആക്ട് 1949 എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിൽ റിസർവ് ബാങ്കിന്റെ ഉത്തരവുകൾ അനുസരിക്കാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. മാതാപിതാക്കൾക്കോ ജാമ്യക്കാർക്കോ ആവശ്യത്തിന് ക്രെഡിറ്റ് സ്കോർ ഇല്ലായെന്ന കാരണത്താൽ വായ്പ നിരാകരിക്കുന്നത് റിസർവ് ബാങ്ക് ഉത്തരവുകൾക്ക് വിരുദ്ധമാണ്. കേരള ഹൈക്കോടതി വിവിധങ്ങളായ ഉത്തരവുകളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 60% മാർക്കോട് കൂടി പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശന പരീക്ഷയിൽ അഡ്മിഷൻ തരപ്പെടുത്തിയ വിദ്യാർഥികൾക്ക് ലോൺ കൊടുക്കണ മെന്നുള്ളതാണ് നിർദ്ദേശം.
കാരണങ്ങൾ…
1. വിദ്യാഭ്യാസ ലോൺ തിരിച്ചടവ് കണക്കാക്കുന്നത മാതാപിതാക്കളുടെ സാമ്പത്തിക ഭദ്രതയെ ആസ്പദമാക്കിയല്ല. മറിച്ച് കോഴ്സ് പഠിച്ചു ജോലികിട്ടുന്ന വിദ്യാർഥിക്ക് ഭാവിയിൽ ലഭിക്കുന്ന തൊഴിലിൽ നിന്നുള്ള വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ്.
—
2. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിടുക്കരും അർഹതയുള്ളവരുമായ വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകിക്കൊണ്ട് അവരെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസലോൺ കൊടുക്കുന്നത്. വായ്പ നിരാകരിക്കുന്നത് വിവിധ ഘട്ടങ്ങളിൽ റിസർവ്ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾക്ക് എതിരാണ്.
—
3. Pranav S. R v. State Bank of India എന്ന കേസിൽ ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനപ്പെടുത്തി ബാങ്ക് വിദ്യാഭ്യാസ ലോൺ തിരസ്കരിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല നാല് ലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പക്ക് സെക്യൂരിറ്റി ആവശ്യമില്ലായെന്ന് റിസർവ്ബാങ്കിന്റെ RPCD.PLNFS.BC.NO.83/06.12.05/2000-01 എന്ന ഉത്തരവിൽ വിശദമാക്കുന്നുമുണ്ട്. തയ്യാറാക്കിയത് Adv. K. B Mohanan 9847445075





























