തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏതുതരത്തിലുള്ള കാവിവൽക്കരണം ഉണ്ടായാലും അതിനെ ശക്തമായി പ്രതിരോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ. എംജി സർവകലാശാലാ സെനറ്റ് നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാരിന് അനഭിമതരായ ഉദ്യോഗസ്ഥരെ ഈ സർക്കാർ നിയമിക്കരുത് എന്ന് പറയുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും ബി. അശോകിന്റെ നിയമനത്തെ ന്യായീകരിച്ചുകൊണ്ട് മന്ത്രി ചോദിച്ചു. ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ തങ്ങളുടെ ഭരണകാലത്ത് എന്താണ് നടന്നതെന്ന് ഓർക്കണം. കേരളത്തിലെ സർവകലാശാലകളിൽ ഗവർണർ ഇടപെടുന്ന രീതി ആരംഭിച്ചത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് മന്ത്രി കുറ്റപ്പെടുത്തി. എൽഡിഎഫ് ഭരണകാലത്ത് ജന്മഭൂമി ലേഖകർ പോലും സെനറ്റിലും സിൻഡിക്കേറ്റിലും എത്തിയിട്ടുണ്ട്.
ഇന്ന് സമരം ചെയ്യുന്നവർ അന്ന് എന്തുചെയ്യുകയായിരുന്നുവെന്നും റോജി.എം.ജോൺ ചോദിച്ചു. അന്ന് ഗവർണറും സർക്കാരും തമ്മിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയോടെ സ്വിച്ചിട്ടതുപോലെ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥനായ ബി.അശോകിനെ നിയമിച്ചതിനെതിരെയുള്ള വിമർശനങ്ങളെയും മന്ത്രി തള്ളി. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഏത് സ്ഥാനത്ത് നിയമിക്കണമെന്നത് സർക്കാരിന്റെ അവകാശമാണ്. മുൻ എൽഡിഎഫ് സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ മാറ്റപ്പെട്ട ഉദ്യോഗസ്ഥനാണ് ബി.അശോക്. അദ്ദേഹത്തിന് അർഹമായ പോസ്റ്റിങ് നൽകുക എന്നത് നിലവിലെ സർക്കാരിന്റെ ഭരണപരമായ തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി.






























