ഡൽഹി: ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കാനെന്ന പേരിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം 50 ലക്ഷം രൂപ കോഴ കൈപ്പറ്റിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പി ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് പഞ്ചാബിലെ പവർ പ്ലാന്റിൽ ജോലി ചെയ്തിരുന്ന ചൈനീസ് പൗരന്മാർക്ക് ചട്ടങ്ങൾ ലംഘിച്ച് വിസ അനുവദിക്കുന്നതിന് വേണ്ടിയാണ് കാർത്തി കൈക്കൂലി വാങ്ങിയത്. ഇയാളുടെ അടുത്ത സുഹൃത്ത് എസ് ഭാസ്‌കരരാമൻ മുഖേനയാണ് കാർത്തി പണം കൈപ്പറ്റിയതെന്നും ഇഡി അന്വേഷണത്തിൽ കണ്ടെത്തി.
കാർത്തിയുടെ നിയന്ത്രണത്തിലുള്ള കമ്പനിയുടെ അക്കൗണ്ടിലേക്കാണ് ഈ പണം വകമാറ്റിയത്. പഞ്ചാബിലെ പവർ പ്ലാന്റിൽ ജോലി ചെയ്തിരുന്ന 263 ചൈനീസ് പൗരന്മാരുടെ വിസ പുതുക്കി നൽകാമെന്നായിരുന്നു കാർത്തിയുടെ വാഗ്ദാനം.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് കാർത്തിയ്‌ക്കെതിരെ ഇഡി കേസ് എടുത്തിരിക്കുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഏപ്രിൽ 15ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇഡി ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കാർത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടിയാണ് ഭാസ്‌കരരാമൻ വഴി കൈക്കൂലി വാങ്ങിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.





























