കീക്കൊഴൂർ : വിഷ പാമ്പുകളും പെരുമ്പാമ്പുകളും നാട്ടിൽ നിറയുമ്പോൾ റാന്നി താലൂക്കിലും പരിസര പ്രദേശങ്ങളിലും നാട്ടുകാർക്കു രക്ഷയാകുന്ന മാത്തുക്കുട്ടിയെ ആദരിച്ചു. റാന്നി ഉതിമൂട് മാടപ്പിള്ളേത് വേങ്ങമൂട്ടിൽ മാത്യു വി. ജോർജ് എന്ന മാത്തുക്കുട്ടിയെ കർഷക ദിനത്തിൽ ചെറുകോൽ കൃഷിഭവന്റെ കർഷകരെ ആദരിക്കുന്ന ചടങ്ങിലാണ് ആദരിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി റാന്നി താലൂക്കിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി നൂറുകണക്കിന് പാമ്പുകളെയാണ് മാത്തുക്കുട്ടി പിടികൂടി വനം വകുപ്പിന്റെ ദ്രുത കർമ്മ സേനയെ ഏൽപ്പിച്ചത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വിവരം ലഭിച്ചാൽ ഉടൻ ഇദ്ദേഹം പ്രവർത്തന നിരതനാകുമെന്നാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞദിവസം കോന്നിയിലും എത്തി പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. പാമ്പുകളെ പിടികൂടുന്നതിന് വനം വകുപ്പിൽ നിന്നും പരിശീലനം നേടി ലൈസൻസ് കരസ്ഥമാക്കിയിട്ടുണ്ട്. 2013ൽ മികച്ച പാമ്പ് പിടുത്തക്കാരനുള്ള അവാർഡ് വനം വകുപ്പിൽ നിന്നും ലഭിച്ചു.
മഴക്കെടുതിയിലും പ്രകൃതി ദുരന്തത്തിലും രക്ഷാപ്രവർത്തനത്തിന് മാത്തുക്കുട്ടി മുൻനിരയിലുണ്ട്. കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണു വൈദ്യുതി തകരാർ സംഭവിക്കുമ്പോൾ റാന്നിയിലെ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുമായി ചേർന്ന് മരങ്ങൾ വെട്ടി മാറ്റി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ ഉണ്ട്. രണ്ടു വർഷങ്ങൾക്കു മുൻപ് കാലവർഷത്തിൽ ഉതിമൂട് വലിയ തോട്ടിൽ ഒഴുക്കിൽപ്പെട്ട പ്രദേശവാസിയെ സാഹസികമായി തോട്ടിൽ ചാടി മാത്തുക്കുട്ടി രക്ഷപ്പെടുത്തിയിരുന്നു. നാട്ടുകാരുടെ രക്ഷകനായ മാത്തുക്കുട്ടിയെ മൊമെന്റോയും ഷാളു നൽകി ആദരിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് എബ്രഹാം, ചെറുകോൽ പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ സന്തോഷ്, ബോബിമാത്യു വിളയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ചടങ്ങില്‍
മറ്റ് ജനപ്രതിനിധികൾ, കർഷകർ, നാട്ടുകാർ തുടങ്ങിയവര്‍ പങ്കെടുത്തു.






























