റാന്നി: നാട് ചുട്ടുപൊള്ളുമ്പോള്‍ കുടിനീരിനായി നാട്ടുകാർ നെട്ടോട്ടത്തില്‍. ഓരോ ദിവസവും കൂടി വരുന്ന ചൂടില്‍ മലയോരം വെന്തുരുകുന്നു. നാട്ടിലെങ്ങും കുടിവെള്ളം കിട്ടാക്കനിയാവുകയാണ്. നാറാണംമൂഴി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കിണറുകളും ജലസ്രോതസുകളും വറ്റിവരണ്ടിട്ട് ആഴ്ചകളായി. ആദ്യമൊക്കെ ടാങ്കർ വാഹനങ്ങളില്‍ കൊണ്ടുവരുന്ന വെള്ളം വിലയ്ക്കു വാങ്ങുകയായിരുന്നു. വരള്‍ച്ചയുടെ രൂക്ഷത ഏറിയതോടെ പഞ്ചായത്തിലെ ഒരു സ്ഥലത്തും ടാങ്കർ ലോറികളില്‍ ശേഖരിക്കാൻ വെള്ളമില്ല. ഇടയ്ക്കൊരു വേനല്‍ മഴ പെയ്തപ്പോള്‍ തീരങ്ങളിലെ കിണറുകളിലും മറ്റും ഒരാഴ്ചത്തേക്ക് വെള്ളം കിട്ടി. പിന്നീട് മഴ പെയ്യാതായതോടെ വീണ്ടും വേനല്‍ച്ചൂടില്‍ എല്ലാ ഉറവു ചാലുകളും വറ്റിവരണ്ടു. ഇപ്പോള്‍ വിലയ്ക്കു വാങ്ങാൻ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. കിലോമീറ്ററുകള്‍ അകലെ പെരുനാട് മഠത്തുംമൂഴിക്കു മുകള്‍ഭാഗത്ത് കക്കാട്ടാറ്റിലെ തൊണ്ടിക്കയം ഭാഗത്തു നിന്നും ചിലർ റാന്നി-ചെത്തോങ്കരയിലെത്തിയും ടാങ്കർ വാഹനങ്ങളില്‍ കുടിവെള്ളം കൊണ്ടുവന്ന് ആവശ്യക്കാർക്ക് വില്‍ക്കുന്നുണ്ട്. പിക്കപ്പുകളിലെത്തുന്ന വെള്ളം ലോഡ് ഒന്നിന് 1200 രൂപ വരെയാണ് വില.
നാറാണംമൂഴി പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെളള പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പെരുനാട്-അത്തിക്കയം ജലവിതരണ പദ്ധതി പൂർത്തിയാക്കി വെള്ളം നല്‍കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. നിലവിലുള്ള പെരുനാട് പദ്ധതിയുമായി ബന്ധപ്പെടുത്തി ബഥനി മലയിലെ ട്രീറ്റ്മെന്‍റ് പ്ലാന്‍റില്‍ വെള്ളമെത്തിച്ച ശേഷം നാറാണംമൂഴി പഞ്ചായത്തിലെ പഞ്ചാരമുക്കിലും ചെമ്പ ൻമുടിയിലുമുള്ള ടാങ്കുകളിലെത്തിച്ച് വിതരണക്കുഴലുകളിലൂടെ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ട് വർഷങ്ങള്‍ക്കു മുമ്പാരംഭിച്ചതാണ് പദ്ധതി. പഞ്ചായത്തിന്‍റെ 90 ശതമാനം പ്രദേശങ്ങളിലും പൈപ്പുലൈനുകള്‍ സ്ഥാപിച്ചിട്ടു തന്നെ നാലുവർഷമെങ്കിലും കഴിഞ്ഞു. ചെമ്പൻമുടിയിലെ ടാങ്കും ആദ്യഘട്ടത്തില്‍ പൂർത്തിയായി. പിന്നീട് പഞ്ചാരമുക്കിലെ ടാങ്കും പഞ്ചായത്ത് മുൻകൈയെടുത്ത് നിർമിച്ചു. ഇതിനിടയില്‍ വെള്ളമെത്തിക്കുന്നതിനു മുന്നോടിയായി ചില സ്ഥലങ്ങളില്‍ ട്രയല്‍റണ്ണും നടന്നതോടെ വെള്ളം താമസിയാതെ കിട്ടുമെന്നു കരുതിയെങ്കിലും ഫലമുണ്ടായില്ല. സമീപകാലത്തെങ്ങും നാറാണംമൂഴിയില്‍ ഈ പദ്ധതിയില്‍നിന്നും വെള്ളം എത്തില്ല.
പദ്ധതിക്കായി വെള്ളം പമ്പു ചെയ്യേണ്ട മുക്കം-പൂവത്തുംമൂട് കടവിലെ മോട്ടോറിന്‍റെ പ്രവർത്തനം ആരംഭിക്കണമെങ്കില്‍ ഇവിടെ അതിനായി ശേഷിയുളള ട്രാൻസ്ഫോർമറും മറ്റ് അടിയന്തര വൈദ്യുതീകരണ നടപടികളും ആരംഭിച്ച് പൂർത്തിയാക്കേണ്ടതുണ്ട്. ജല അഥോറിറ്റിയുടെ അടൂർ പ്രോജക്‌ട് ഡിവിഷനില്‍നിന്നും ചെയ്തു തീർക്കേണ്ട നടപടികള്‍ ഇഴയുന്നതാണ് നാറാണംമൂഴിയുടെ ദാഹമകറ്റാനുള്ള സ്വപ്നപദ്ധതി പൂർത്തിയാക്കാൻ കഴിയാതെ വരുന്നത്. ഇതിനൊപ്പം പദ്ധതിക്കായി പൈപ്പു സ്ഥാപിക്കല്‍ ജോലികള്‍ നടത്തിയ കരാറുകാർക്കു ലഭിക്കാനുള്ള വൻ തുക കൊടുത്തു തീർക്കാതെ ശേഷിക്കുന്ന പൈപ്പുകള്‍ സ്ഥാപിച്ച് പദ്ധതി തുടങ്ങാനും കഴിയില്ല.





























