തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി തട്ടിപ്പുമായി ബന്ധപ്പെട്ട ദേവസ്വം വിജിലന്‍സ് അന്വേഷണം കള്ളനെ തന്നെ കേസ് ഏൽപ്പിക്കുന്നത് പോലെയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. അയ്യപ്പ സന്നിധിയില്‍ ഇത്രയും വെട്ടിപ്പ് നടത്തിയിട്ട് രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ അറിഞ്ഞില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണ്? ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് അന്വേഷണം കൊണ്ട് ഇതൊന്നും പുറത്തുവരാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ഹൈകോടതി ദേവസ്വം ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ സമഗ്ര അന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ദേവസ്വം മാനുവലിന്റെ നഗ്നമായ ലംഘനമാണ് നടന്നത്. ദേവസ്വം വക സ്വർണാഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ ശബരിമലയില്‍ നിന്ന് കൊണ്ടുപോകാന്‍ പാടില്ലെന്ന് ദേവസ്വം മാനുവലില്‍ പറയുന്നുണ്ട്. അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ അവിടെവെച്ച് തന്നെയാകണം. അതിന് തന്ത്രിയുടെ അനുവാദം വേണം. ദേവസ്വം കമീഷണര്‍ ഹൈകോടതിയിലെ ദേവസ്വം ബെഞ്ചിന്റെ അനുവാദവും വാങ്ങണം. എന്നാല്‍, ഇതൊന്നും സംഭവിച്ചിട്ടില്ല. അയ്യപ്പ ഭക്തരെ കബളിപ്പിക്കാന്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു എന്നാണ് മനസ്സിലാകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.





























