വടകര : വടകരയിൽ ഇടതു ശക്തികേന്ദ്രമായിരിക്കുമ്പോഴും യുഡിഎഫിനെ ജയിപ്പിക്കുന്ന മണ്ഡലം. കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് സ്വാധീനമേഖല. കൊല്ലപ്പെട്ടു വർഷങ്ങൾ കഴിഞ്ഞും ടി.പി.ചന്ദ്രശേഖരൻ നിത്യചർച്ചയാകുന്ന മണ്ഡലം. ടി.പി വധക്കേസിലെ ഹൈക്കോടതി വിധിക്കു പിന്നാലെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. പ്രഖ്യാപനം വന്നില്ലെങ്കിലും യുഡിഎഫിനു വേണ്ടി കോൺഗ്രസിന്റെ സിറ്റിങ് എംപി കെ.മുരളീധരനും എൽഡിഎഫിനു വേണ്ടി മുൻമന്ത്രി കെ.കെ.ശൈലജയുമാകും മത്സരിക്കുകയെന്ന് ഏറക്കുറെ ഉറപ്പ്. എൻഡിഎ സ്ഥാനാർഥിയുടെ കാര്യത്തിലാണു തീരുമാനമാകാനുള്ളത്.
സിപിഎമ്മിനും കോൺഗ്രസിനും പുറമേ, പിഎസ്പി, എസ്എസ്പി എന്നീ സോഷ്യലിസ്റ്റ് പാർട്ടികളെയും ജയിപ്പിച്ച ചരിത്രമുണ്ട് വടകരയ്ക്ക്. കോൺഗ്രസ്, കോൺഗ്രസ് (യു), കോൺഗ്രസ് (എസ്) ടിക്കറ്റുകളിലായി കെ.പി.ഉണ്ണിക്കൃഷ്ണൻ 1971 മുതൽ 1991 വരെ തുടർച്ചയായി ആറുതവണ ജയിച്ച സീറ്റ്. 1996ൽ ഒ.ഭരതനിലൂടെ സിപിഎമ്മിന്റേതായ മണ്ഡലം 2009ൽ ആർഎംപി രൂപീകരണത്തോടെ കൈവിട്ടുപോയി. 2012ൽ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതോടെ മണ്ഡലം യുഡിഎഫിലേക്കു കൂടുതൽ ചാഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ തുടർച്ചയായി രണ്ടുതവണ ജയിച്ച സീറ്റ് തിരിച്ചുപിടിക്കാൻ സിപിഎം കഴിഞ്ഞ തവണ പി.ജയരാജനെത്തന്നെ രംഗത്തിറക്കിയപ്പോൾ കെ.മുരളീധരൻ ആയിരുന്നു കോൺഗ്രസിന്റെ മറുപടി. രാഹുൽ തരംഗം ആഞ്ഞടിക്കുക കൂടി ചെയ്തതോടെ മുരളിക്ക് 84,663 വോട്ടിന്റെ ആധികാരിക ജയം.