അബുദാബി : ഭരണത്തുടർച്ചയിൽ പ്രതീക്ഷയർപ്പിച്ചു ഇടതു അനുഭാവികൾ. എക്സിറ്റ് പോൾ ഫലങ്ങളെ തള്ളുന്ന യഥാർഥ ജനവിധിയിലൂടെ യുഡിഎഫ് അധികാരത്തിലെത്തുമെന്നു വലതുപക്ഷം. ബിജെപിയുടെ ശക്തി തെളിയിക്കുന്നതായിരിക്കും തെരഞ്ഞെടുപ്പു ഫലമെന്ന് എൻഡിഎ അനുഭാവികൾ.
കേരളം ആരു ഭരിക്കുമെന്ന് തെളിയുന്നതിന്റെ അവസാന നിമിഷത്തിലും കൂട്ടിയും കിഴിച്ചും നേരം വെളുപ്പിക്കുകയായിരുന്നു പ്രവാസ ലോകം. ഫലമറിയാൻ കേരളത്തിലേക്കു റഡാർ തിരിച്ചുവെച്ച പ്രവാസി മനസ്സ് ഒടുവിൽ പങ്കുവെച്ചതിങ്ങനെ.. കേരള ജനതയുടെ വിശ്വാസത്തേരിൽ എൽഡിഎഫ് തുടർ ഭരണത്തിലേക്കു കടക്കുമെന്ന് അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ പറഞ്ഞു.
വികസനവും ക്ഷേമവും മതേതരത്വവും തുടരണമെന്ന ഇടതുപക്ഷത്തിന്റെ ആഹ്വാനം കേരള ജനത ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നുവെന്നു യുവകലാസാഹിതി അസിസ്റ്റന്റ് സെക്രട്ടറി റോയ് ഐ. വർഗീസ് പറഞ്ഞു. 77 ൽ പരം സീറ്റുകൾ നേടി എൽഡിഎഫ് തുടർ ഭരണത്തിലേക്കു കടക്കും. പ്രവാസി ക്ഷേമത്തിന് കൂടുതൽ പദ്ധതികളും പൂർണ സജ്ജമായ വകുപ്പും ഉണ്ടാകണമെന്ന ആഗ്രഹം പുതിയ സർക്കാർ നിറവേറ്റുമെന്നാണു വിശ്വാസം. ഇന്ത്യ മുഴുവൻ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്ന ബിജെപി ഈ തെരഞ്ഞെടുപ്പോടെ കേരളത്തിൽ അപ്രസക്തമാകുമെന്നും പറഞ്ഞു.
കേവല ഭൂരിപക്ഷം നേടി ഐക്യജനാധിപത്യ മുന്നണി അധികാരത്തിൽ വരുമെന്ന് ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു. നിലവിൽ 45 എംഎൽഎമാർ യുഡിഎഫിനുണ്ട്. ഭരിക്കാൻ വേണ്ട 30 സീറ്റുകൂടി ലഭിക്കുമെന്നതിൽ സംശയമില്ല. ഇതനുസരിച്ച് വലിയ മാർജിനില്ലെങ്കിലും 75 സീറ്റുമായി യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാതെ തയാറാക്കിയ എക്സിറ്റ് പോൾ ഫലത്തോട് യോജിക്കുന്നില്ലെന്നും പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും നടന്ന എക്സിറ്റ് പോളുകളിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റമുണ്ടായിട്ടുണ്ട്.
ഫലം വരുമ്പോൾ യുഡിഎഫ് അധികാരത്തിലേറുമെന്നതിൽ സംശയമില്ലെന്ന് ഇൻകാസ് അബുദാബി ട്രഷറർ നിബു സാം ഫിലിപ്പ്. പ്രീപോളിൽ യുഡിഎഫിന് 41ഉം എൽഡിഎഫിന് 90ഉം സീറ്റു പ്രഖ്യാപിച്ച എക്സിറ്റ് പോൾ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫിന് 60–62ഉം എൽഡിഎഫിന് 70–75 സീറ്റുമാണ് പ്രവചിച്ചിരുന്നത്. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്.
യുഡിഎഫ് ഭരണത്തിൽ തിരിച്ചെത്തും. ബിജെപിയുമായി ഇടതുപക്ഷത്തിന്റെ രഹസ്യധാരണ നടപ്പായില്ലെങ്കിൽ എൻഡിഎയ്ക്കു കേരളത്തിലെ ഏക സീറ്റ് നഷ്ടപ്പെടുമെന്നും പറഞ്ഞു. മുപ്പതിലധികം മണ്ഡലങ്ങളിൽ ബിജെപി ശക്തമായ സാന്നിധ്യമായ സാഹചര്യത്തിൽ പ്രവചനങ്ങൾക്കു അപ്പുറമായിരിക്കും ജനവിധിയെന്നു എൻഡിഎ അനുഭാവി അഭിലാഷ് ജി പിള്ള പറഞ്ഞു. 13 സീറ്റുകൾ വിജയ സാധ്യതയുണ്ട്. 5 സീറ്റുകളിൽ ജയം ഉറപ്പ്. വോട്ട് വിഹിതം 15% നിന്നും 20% മുകളിലേക്ക് ഉയരും. ഭരണത്തുടർച്ചയുണ്ടായാൽ പ്രധാന പ്രതിപക്ഷമായ യുഡിഎഫിന്റെ പോരായ്മയായി കരുതാം. ഒരു എംഎൽഎയും 15% മാത്രം വോട്ടു വിഹിതവുമുള്ള ബിജെപി ഉയർത്തിയ വെല്ലുവിളി പോലും യുഡിഎഫിന് ഉണ്ടാക്കാൻ സാധിച്ചില്ല.
വരുംവർഷങ്ങളിൽ ശക്തമായ മൂന്നാം ബദൽ മുന്നണി ആയി എൻഡിഎ മാറും. പരസ്പര വിരുദ്ധമായ എക്സിറ്റ് പോൾ ഫലങ്ങളോടു വിയോജിക്കുന്നു. കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് സീറ്റ് നഷ്ടപ്പെടുമെന്നും എൽഡിഎഫിൽനിന്ന് യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമെന്നും അബുദാബിയിൽ ജോലി ചെയ്യുന്ന സുജീവ് മാത്യു പറഞ്ഞു.
എക്സിറ്റ് പോളുകളൊന്നും പൂർണമായും മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും യുഡിഎഫ് 72-75 സീറ്റുകൾ നേടുമെന്നും കണ്ണൂർ സ്വദേശി ചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. അച്ച്യുതാനന്ദന്റെ ഭരണശേഷവും തുടർച്ചയുണ്ടാകുമെന്ന് ചർച്ചയുണ്ടായിരുന്നു. പക്ഷേ സംഭവിച്ചതു മറിച്ചാണല്ലോ. ജനങ്ങളുടെ കാശ് പിരിച്ച് ജനങ്ങൾക്ക് തന്നെ തിരിച്ചു കൊടുക്കുമ്പോഴും അതിൽ നിന്ന് പണം വെട്ടിക്കുന്ന നയമാണ് കിറ്റ് രാഷ്ട്രീയത്തിൽ കണ്ടത്. എം.എം മണിയേപ്പൊലൊരു മന്ത്രിയുടെ നിർമിതിയായിരുന്നു ആദ്യ പ്രളയം.
സ്വപ്ന, ജലീൽ തുടങ്ങി പല വിഷയങ്ങളും ജനങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. കൂടെയുള്ളവരെപ്പോലും ഒതുക്കുന്ന മുഖ്യമന്ത്രിയുടെ ധാർഷ്യവും ജനങ്ങൾ കണ്ടതാണെന്നും ഇതിന്റെയെല്ലാം പ്രതികരണം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ചന്ദ്രൻ പറഞ്ഞു. തുടർഭരണത്തിനുള്ള വിധിയെഴുത്താകും ഉണ്ടാകുകയെന്ന് പള്ളിപ്പാട് സ്വദേശി റാസൽഖൈമയിൽ താമസിക്കുന്ന ഷാജു ബേബി ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ മുഴുവൻ പിണറായിയുടെ നേതൃത്വത്തിൽ ചാഞ്ചല്യമില്ലാതെ നേരിട്ട സർക്കാർ, പ്രകൃതിക്ഷോഭങ്ങളെപ്പോലും ഭംഗിയായി കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചു. പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകുകയും അതു മാർക്കറ്റ് ചെയ്യുകയും ചെയ്തു. ഇവയെല്ലാം തെരഞ്ഞെടുപ്പിൽ അനുകൂലഘടകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊല്ലം ഉൾപ്പെടെയുള്ള തെക്കൻജില്ലകളിൽ യുഡിഎഫിന്റെ നില മെച്ചപ്പെടുമെന്നും ഭരണത്തിൽ എത്തുമെന്നും മുഖത്തല സ്വദേശിയായ സൈമൺ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞതവണ ഒരു സീറ്റുപോലും നേടാതിരുന്ന യുഡിഎഫ് ഇത്തവണ അവിടെ കുറഞ്ഞത് നാലു സീറ്റെങ്കിലും നേടും. ആലപ്പുഴയിലും യുഡിഎഫ് നില മെച്ചപ്പെടുത്തും.