റാന്നി: റാന്നിയിൽ ഒരു കുടുംബത്തിന് മുഴുവൻ ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ മനുവിന്റെ വീട്ടിലും ഇറച്ചികടയിലും ആരോഗ്യവകുപ്പ് അധികൃതരും ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരും എത്തി പരിശോധന നടത്തി. കടയ്ക്ക് ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചു വന്നത്. കൂടാതെ ഹെല്‍ത്ത് കാര്‍ഡും ഇല്ലായിരുന്നു. അഞ്ചു ദിവസത്തിനകം ഇതെല്ലാം ഹാജരാക്കാന്‍ കടയുടമയ്ക്ക് നോട്ടീസ് നല്‍കിയെന്നും എഴുപത് കിലോയോളം ഇറച്ചി വിറ്റെങ്കിലും മനു മാത്രമാണ് പരാതി നല്‍കിയതെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജൂബി തോമസ് പറഞ്ഞു.
വെച്ചൂച്ചിറ നിരവ് അരീപ്പറമ്പില്‍ മനു തോമസും (44) കുടുംബവുമാണ് ഛര്‍ദിയുമായി വെള്ളിയാഴ്ച മൂന്നു മണിയോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. മനു തോമസ്, അദ്ദേഹത്തിന്‍റെ പിതാവ്, ഭാര്യ, കുടുംബ സുഹൃത്ത് എന്നിവര്‍ക്കാണ് ഉച്ചഭക്ഷണത്തിനൊപ്പം ഇറച്ചി കഴിച്ചതിന് ശേഷം ഛര്‍ദി അനുഭവപ്പെട്ടത്. ഇറച്ചി കഴിച്ചതോടെ അസ്വാഭാവികത അനുഭവപ്പെട്ടതായിട്ടാണ് ഇവര്‍ പറയുന്നത്. അഞ്ചു പേര്‍ കഴിച്ചെങ്കിലും നാലുപേര്‍ക്ക് മാത്രമാണ് ഛര്‍ദി അനുഭവപ്പെട്ടിരുന്നത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അസ്വസ്ഥത ആരംഭിച്ചത്. തുടര്‍ന്ന് വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരിക്കുന്നു. ഡോക്ടര്‍ നേരിട്ട് പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചെങ്കിലും പ്രതികരണം ഇല്ലാതെ വന്നതോടെ മനു തോമസും നേരിട്ടു ഇവരെ വിളിച്ചിരുന്നെങ്കിലും സഹായിക്കുന്ന തരത്തിലായിരുന്നില്ല ഇവരുടെ പ്രതികരണം.