തിരുവനന്തപുരം: പൊതിച്ചോര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. 10 വര്‍ഷം ഭരിച്ച് മറ്റെല്ലാ വകുപ്പുകളെയും പോലെ ആരോഗ്യവകുപ്പിന്റെയും നട്ടെല്ല് ഒടിച്ചവരാണ് രണ്ട് മാസം പിന്നിടുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ വ്യാജനിര്‍മ്മിതികളുമായി ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുന്നതെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു കെ മുരളീധരൻ്റെ വിമർശനം.പ്രതിപക്ഷ നേതാവ് ആടിനെ പട്ടിയാക്കുന്നത് നിര്‍ത്തണമെന്ന് പറഞ്ഞുകൊണ്ടാണ് മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിനാണ് മുരളീധരന്റെ മറുപടി.
പൊതിച്ചോറ് നിരോധിക്കുന്നു, പാവങ്ങളുടെ അന്നത്തില്‍ മണ്ണുവാരിയിടുന്നുവെന്ന നിങ്ങളുടെ കരച്ചിലിന് കാരണം ആശുപത്രികളുടെ ഭൂമി കൈയ്യേറുന്ന മാഫിയകള്‍ക്ക് വേണ്ടിയാണെന്ന് വിനയപൂര്‍വം ഓര്‍മ്മിപ്പിക്കട്ടെ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും മുന്നോട്ട് പോകാന്‍ കഴിയാത്തതിന്റെ കാരണം അന്നത്തെ മുഖ്യമന്ത്രി ബോധപൂര്‍വം മറന്നതാണോ അതോ അന്നത്തെ വകുപ്പ് മന്ത്രിയും പാര്‍ട്ടിക്കാരും അങ്ങയില്‍ നിന്ന് മറച്ചുവച്ചതാണോ?’, മുരളീധരന്‍ ചോദിച്ചു.
ഭക്ഷണം കൊടുക്കുന്നതിന്റെ പേരില്‍ സേവാഭാരതി കയ്യേറിയ സ്ഥലം ഒഴിപ്പിക്കാന്‍ എന്താണ് കഴിയാതെ പോയതെന്നും മന്ത്രി പിണറായിയോട് ചോദിച്ചു. ഒഴിച്ചാല്‍ ബിജെപിക്കാരുടെ അപ്രീതിയുണ്ടാകുമെന്ന ഭയമാണോയെന്നും മുരളീധരന്‍ ചോദിച്ചു. നിങ്ങൾ രണ്ടു കൂട്ടരും കാട്ടികൊടുത്ത മാതൃക പിന്തുടരാൻ വേറെയും സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. അവർക്കും നിങ്ങൾക്ക് ഉള്ളതു പോലെ സ്ഥലം വേണം. ഈ ആവശ്യം അംഗീകരിക്കാൻ ഒരു ജനാധിപത്യ സർക്കാരിന് കഴിയുമോയെന്നും മന്ത്രി കുറിപ്പിൽ ചോദിച്ചു.






























