തിരുവനന്തപുരം: സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി വേണുഗോപാൽ എംപി. കേരളത്തിനു പുറത്ത് കോൺഗ്രസിൻെറ പിന്തുണ കൊണ്ട് മാത്രം പാർലമെന്റിൽ അംഗത്വം നിലനിർത്തുന്ന പാർട്ടിയാണ് സിപിഎം. രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാൻ തയ്യാറായത് സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ്. സി.പി.എമ്മിൻ്റെ ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണം സങ്കുചിത കാഴ്ചപ്പാട് മാത്രമാണ്. കേരളത്തിലെ ദയനീയ പരാജയത്തിൻെറ കാരണങ്ങൾ വിലയിരുത്തുന്നതിന് പകരം രാഹുൽഗാന്ധിക്ക് മേൽ കുതിരകയറാൻ നിന്നാൽ സിപിഎമ്മിനെ കാത്തിരിക്കുന്നത് ഇതിലും വലിയ പരാജയങ്ങളാകും.
രാഹുൽ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ട് വാങ്ങി വിജയിച്ചവരാണ് ഇപ്പോൾ അദ്ദേഹത്തെ ഇ.ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത്. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവാണ് രാജ്യത്തെ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്നത് എന്നത് ജനാധിപത്യത്തിലെ അടിസ്ഥാന കാര്യമാണ്. ഈ വസ്തുത ഉൾക്കൊള്ളാൻ തയ്യാറാകാതെ, സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെടുത്തുന്ന സി.പി.എം നേതൃത്വം രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഇന്ന് കേരളത്തിൽ പോലും പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് കെസി വേണുഗോപാൽ പറഞ്ഞു.





























