ന്യൂഡല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസില്‍ കലാപം ശക്തമാകുന്നതിനിടെ ലോക്സഭയിലെ 28 പാര്‍ട്ടി എംപിമാരില്‍ 20 പേര്‍ പ്രത്യേക ബ്ലോക്ക് രൂപീകരിക്കാന്‍ നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി എംപിമാരില്‍ മൂന്നില്‍ രണ്ട് വരുമെങ്കിലും ഈ എംപിമാര്‍ അയോഗ്യത നേരിടേണ്ടി വന്നേക്കും. ഇവര്‍ക്ക് കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്നാണ് ഭരണഘടനാ വിദഗ്ധരുടെ വിലയിരുത്തല്‍. കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തില്‍ 20 എംപിമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് വിമതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, യഥാര്‍ഥത്തില്‍ എത്ര എംപിമാര്‍ പാര്‍ട്ടിയുമായി അകലം പാലിക്കുന്നുവെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. മുതിര്‍ന്ന തൃണമൂല്‍ നേതാക്കള്‍ 16 എംപിമാരാണ് വിമതരെന്നും 12 പേര്‍ ഇപ്പോഴും പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയുടെ പക്ഷത്താണെന്നും പ്രതികരിച്ചിരുന്നു.
തൃണമൂല്‍ എംപി ശര്‍മിള സര്‍ക്കാര്‍ 20 എംപിമാര്‍ എന്‍ഡിഎയെ പിന്തുണയ്ക്കാനായി പ്രത്യേക ബ്ലോക്ക് രൂപീകരിക്കാന്‍ തീരുമാനിച്ചതായി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയിലെ അഴിമതിയാണ് ഇതിന് കാരണമെന്നും അവര്‍ ആരോപിച്ചു. വിമതരുടെ യോഗം കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ ഡല്‍ഹി വസതിയില്‍ നടന്നതായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ഇവരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭരണഘടനയുടെ പത്താം പട്ടിക പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമം വിമത എംപിമാര്‍ക്ക് വലിയ വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.





























