റാന്നി: അത്തിക്കയം- ചെത്തോങ്കര റോഡിന്റെ കരികുളം വനമേഖലയിലെ വീതികൂട്ടല്‍ ജോലികള്‍ പുരോഗമിക്കുന്നു. ചെത്തോങ്കര മുതല്‍ അത്തിക്കയം പാലം വരെ അഞ്ചു കോടി രൂപ മുടക്കിയാണ് വീതി കൂട്ടല്‍ ജോലികള്‍ നടക്കുന്നത്.
സ്ഥലം വിട്ടുനല്‍കിയ ഭാഗങ്ങളില്‍ ഡി.ആർ കെട്ടുന്ന ജോലിയും റോഡിന്റെ വശങ്ങള്‍ ഐറിഷ് ചെയ്യുന്ന ജോലിയുമാണ് ഇപ്പോള്‍ നടക്കുന്നത്. എഴുപത് ശതമാനത്തിലധികം ജോലികള്‍ തീർന്നു. കരികുളം സംരക്ഷിത വനമേഖലയില്‍ റോഡിലേക്ക് ചാഞ്ഞുനിന്നിരുന്ന മരങ്ങള്‍ പിഴുതുമാറ്റിയ ശേഷം വശം കോണ്‍ക്രീറ്റ് ചെയ്തു തുടങ്ങി. സംരക്ഷിത വനമേഖലയില്‍ റോഡിന് വീതി വർദ്ധിക്കില്ല എന്ന ആശങ്കയിലായിരുന്നു ജനങ്ങള്‍.
റോഡില്‍ ഏറ്റവും വലിയ അപകട വളവുകളുള്ള പ്രദേശത്ത് വീതി വർദ്ധിക്കേണ്ടത് അനിവാര്യമായിരുന്നു. ഇതിനു വനം വകുപ്പ് തടസം നില്‍ക്കുന്നു എന്ന നിലയില്‍ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മറ്റു മേഖലകളിലെ പണികള്‍ തീരുന്നതിനു മുമ്പേ തന്നെ വനമേഖലയില്‍ ജോലികള്‍ ആരംഭിച്ചതോടെ ആളുകള്‍ ആശ്വാസത്തിലാണ്. മുളകള്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നതിനാല്‍ വളവില്‍ കാഴ്ച മറയുന്നത് അപകടങ്ങള്‍ക്ക് കാരണമായിരുന്നു. റോഡിന് വീതി വർദ്ധിച്ചാലെങ്കിലും ഇത്തരത്തിലുള്ള അപകടം കുറയും എന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ നാട്ടുകാർ






























