തൃശൂര്‍ : തൃശ്ശൂര്‍ ജില്ലയില്‍ മാള, അന്നമനട മേഖലകളില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ചുഴലിക്കാറ്റ് വീശിയത്. നിരവധി വീടുകള്‍ തകര്‍ന്നു. മേല്‍ക്കൂരയിലെ ഓടുകളും ഷീറ്റുകളും പറന്നുപോയി. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി.
അന്നമനട പഞ്ചായത്തിലെ പാലശ്ശേരി, എരയാംകുടി പ്രദേശത്താണ് കാറ്റടിച്ചത്. ജാതി,പ്ലാവ്,തേക്ക് എന്നിങ്ങനെ ഇരുന്നൂറോളം മരങ്ങള്‍ കടപുഴകി വീണു. നൂറോളം വാഴകളും നിലംപൊത്തി. രണ്ട് മാസം മുമ്പും അന്നമനട പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ ചുഴലിക്കാറ്റ് വീശി നാശനഷ്ടമുണ്ടായിരുന്നു. ചാലക്കുടിപ്പുഴ കടന്നു പോകുന്ന പ്രദേശത്താണ് ചുഴലിക്കാറ്റ് വീശിയത്. ഒടിഞ്ഞ് വീണ മരങ്ങളും മറ്റും നാട്ടുകാരുടെയും എന്‍ഫോഴ്സ്മെന്റിന്‍റെയും നേതൃത്വത്തില്‍ മുറിച്ച് മാറ്റി.
കാറ്റ് അതിരാവിലെ വീശിയതിനാൽ ആളുകൾ പുറത്തുണ്ടായിരുന്നില്ല. ശക്തമായ കാറ്റ് നിമിഷ നേരം കൊണ്ട് ആഞ്ഞു വീശി. നാശനഷ്ടം സംഭവിച്ചവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം.