ഝാൻസി : കൊല്ലപ്പെട്ട ഗുണ്ടാത്തലവനും മുൻ എംപിയുമായിരുന്ന അതിഖ് അഹമ്മദിൻ്റെ ഇളയ മകൻ അബാൻ അഹമ്മദ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഉത്തർ പ്രദേശിലെ ഝാൻസിയിലാണ് സംഭവം. അബാൻ സഞ്ചരിച്ച കാർ അമിത വേഗതയിൽ എത്തി ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്ന സുഹൃത്ത് സോനുവും കൊല്ലപ്പെട്ടു. ജയിലിൽ കഴിയുന്ന മൂത്ത സഹോദരൻ അലി അഹമ്മദിനെ കാണാനായി പ്രയാഗ്രാജിൽനിന്ന് ഝാൻസിയിലേക്ക് പോകുന്നതിനിടെ ആണ് അപകടം ഉണ്ടായത്. 2023 ഏപ്രിൽ 13ന് അതിഖ് അഹമ്മദിൻ്റെ 19കാരനായ മകൻ അസാദ് അഹമ്മദിനെയും ഇയാളുടെ കൂട്ടാളി ഗുലാമിനെയും ഉത്തർ പ്രദേശ് ടാസ്ക് ഫോഴ്സ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു.
2005ൽ ബിഎസ്പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന ദൃക്സാക്ഷിയായിരുന്ന അഭിഭാഷകനായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിൽ ഇരുവരും ഒളിവിൽ കഴിയവെ ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. 2023 ഫെബ്രുവരി 24നാണ് ഉമേഷ് പാലിനെയും രണ്ട് പോലീസുകാരെയും വീടിന് പുറത്തുവെച്ച് വെടിവെച്ചു കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നിൽ അസാദ് അടക്കം നാലുപേരായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അസാദ് കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങൾക്ക് ശേഷം, 2023 ഏപ്രിൽ 15നാണ് അതിഖ് അഹമ്മദും സഹോദരനായ ഖാലിദ് അസിമും പോലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് എത്തിച്ചതിനിടെ മൂന്നംഗ അക്രമി സംഘം ഇരുവർക്കും നേരെ നിറയൊഴിക്കുകയായിരുന്നു. പോലീസുകാരും മാധ്യമപ്രവർത്തകരുമടക്കം ഉളളപ്പോഴാണ് ആക്രമണം നടന്നത്. പ്രതികളെ ഉടൻതന്നെ പോലീസ് പിടികൂടി.



























