കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കുമേല്‍ ഒരു വകുപ്പ് കൂടി ചുമത്താന്‍ കോടതിയുടെ അനുമതി. എറണാകുളം പിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പ്രതികള്‍ നേരിട്ട് ഹാജരാകാത്തതില്‍ കോടതി കടുത്ത ഭാഷയില്‍ അതൃപ്തി പ്രകടിപ്പിച്ചു. വരുന്ന തിങ്കളാഴ്ച കേസിലെ 16 പ്രതികളും ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം.ശേഷം ചുമത്തിയ കുറ്റം വായിച്ച് കേള്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികള്‍ക്കുമേല്‍ ഐപിസി 323 ചുമത്താനാണ് ഉത്തരവ്. ഒരു പ്രതിയും ഇന്ന് ഹാജരാകാതെ വന്നതോടെയാണ് കോടതി അധിക കുറ്റം ചുമത്താൻ അനുമതി നൽകിയത്.
അഭിമന്യു വധക്കേസില്‍ നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ഹർജിയിലാണ് നിര്‍ദേശം. ഇനി സമയപരിധി നീട്ടിനല്‍കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ കോടതി നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയിരിക്കുന്നത്. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജില്‍ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.



























