കണ്ണൂർ : കണ്ണൂരിൽ സി.പി.എമ്മിനുള്ളിൽ പോസ്റ്റർ യുദ്ധം രൂക്ഷമാകുന്നു. പാർട്ടി നിർദ്ദേശങ്ങൾ മറികടന്ന് പി. ജയരാജനെ അനുകൂലിച്ചും പയ്യന്നൂരിലെ പ്രാദേശിക നേതാക്കൾക്കെതിരെയും വിവിധയിടങ്ങളിൽ ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കണ്ണൂരിലെ ബ്ലാത്തൂരിൽ ‘ബ്ലാത്തൂർ സഖാക്കൾ’ എന്ന പേരിൽ പി. ജയരാജനെ പിന്തുണച്ച് പുതിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു. “ഇവർ നയിക്കട്ടെ, ഇവരാണ് ഉത്തമം” എന്ന വാചകത്തോടെ പി. ജയരാജന്റെയും എം. സുരാജിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടത്. പാർട്ടിയെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നേതാക്കളെയല്ല മറിച്ച് പാർട്ടിയെ സ്നേഹിക്കുന്ന നേതാക്കളെയാണ് വേണ്ടതെന്ന് ഈ ഫ്ലെക്സുകളിൽ പറയുന്നത്.
അധികാര അഹങ്കാരത്തിന്റെ ആകാശത്തുനിന്നും താഴെയിറങ്ങാൻ ചില നേതാക്കളെ ലക്ഷ്യമിട്ട് ഫ്ലെക്സിൽ വിമർശനമുണ്ട്. പയ്യന്നൂരിൽ സി.പി.എം ഏരിയ നേതാക്കൾക്കെതിരെയാണ് വ്യാപകമായ പോസ്റ്റർ പ്രചരണം നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയെ തോൽപ്പിക്കാൻ കൂട്ടുനിന്നത് ഏരിയ നേതാക്കളാണെന്ന ആക്ഷേപമാണ് പോസ്റ്ററുകളിൽ ഉന്നയിച്ചിരിക്കുന്നത്. നേതാക്കളെ ‘ഒറ്റുകാർ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പ്രചരണം.ഇത്തരത്തിലുള്ള പോസ്റ്റർ പ്രചരണങ്ങളിൽ നിന്ന് പ്രവർത്തകരും അനുഭാവികളും പിന്മാറണമെന്ന് കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. പാർട്ടി ഇപ്പോൾ തെറ്റുതിരുത്തൽ പ്രക്രിയയിലാണെന്നും ഇത്തരം പ്രവർത്തനങ്ങൾ പാടില്ലെന്നും നിർദ്ദേശമുണ്ടായിരുന്നെങ്കിലും അത് മറികടന്നാണ് ഇപ്പോൾ പുതിയ പോസ്റ്ററുകൾ ഉയർന്നിരിക്കുന്നത്.






























