ഖമ്മം (തെലങ്കാന) : പ്രസവത്തിന് ഒരു ദിവസത്തിന് ശേഷം ഭാര്യയെ അനസ്തേഷ്യ നല്‍കി ഭര്‍ത്താവ് കൊന്നു. സംഭവം പുറത്തായത് ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന്. തെലങ്കാനയിലെ ഖമ്മത്താണ് സംഭവം. ഭർത്താവ് ബിക്ഷാം എന്ന യുവാവ് ഭാര്യയെ വളരെ രഹസ്യമായി ആശുപത്രിയിൽ വച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമെന്ന് ഇയാള്‍ വരുത്തി തീർക്കാന്‍ ശ്രമിക്കുകയായിരുന്നു. മരണത്തിൽ ഇയാള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതോടെ സംശയം തോന്നുകയും തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിൽ പരാതി നല്‍കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി പരിശോധിച്ച അന്വേഷണ സംഘം പ്രതി ബിക്ഷാമാണെന്ന് കണ്ടെത്തുകയായിരുന്നു.
40 ദിവസം മുമ്പാണ് ബിക്ഷാം തന്റെ രണ്ടാം ഭാര്യ നവീനയെ ഖമ്മം സിറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പ്രസവിച്ച് കിടന്ന നവീനയ്ക്ക് നൽകിയിരുന്ന ഐവി ഫ്ലൂയിഡ് ബോട്ടിലിൽ ഇയാൾ എന്തോ മരുന്ന് കുത്തിവെച്ചതായി സിസിടിവിയിൽ നിന്ന് വ്യക്തമാണ്. അധിക അളവിൽ അനസ്തേഷ്യ മരുന്നാണ് ഇയാൾ കുത്തിവച്ചതെന്ന് പോലീസ് കണ്ടെത്തി. അനസ്തേഷ്യയുടെ അളവ് കൂടിയതാണ് പ്രസവിച്ച് കിടന്ന നവീനയുടെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായതോടെ ബിക്ഷാമിനെ പോലീസ് അറസ്റ്റ് ചെയ്തു.