കോന്നി : കോന്നിയിലെ വന മേഖലയിലെ റോഡുകളിൽ വന്യ മൃഗങ്ങളുടെ സാന്നിധ്യം പതിവാകുന്നു. കോന്നി തണ്ണിത്തോട് റോഡ്,കോന്നി കല്ലേലി അച്ചൻകോവിൽ റോഡ്,കല്ലേലി കൊക്കാത്തോട് റോഡ് എന്നിവടങ്ങളിൽ ആണ് വന്യ മൃഗങ്ങളുടെ സാന്നിധ്യം പതിവാകുന്നത്.കോന്നി തണ്ണിത്തോട് റോഡിൽ കാട്ടാനകളും കാട്ടുപോത്തുകളും ഇപ്പോൾ സ്ഥിരം സാന്നിധ്യമാണ്.കഴിഞ്ഞ ദിവസവും തണ്ണിത്തോട് റോഡിൽ ഇലവുങ്കൽ തോടിന് സമീപം കാട്ടാന കൂട്ടം റോഡ് മുറിച്ച് കടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.പത്തിലധികം വരുന്ന ആനകുട്ടികൾ വരെ അടങ്ങുന്ന കാട്ടാന കൂട്ടം പകൽ സമയത്ത് കല്ലാറ്റിൽ നിലയുറപ്പിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
കല്ലേലി അച്ചൻകോവിൽ റോഡിലും മൃഗങ്ങളുടെ സാന്നിധ്യം പതിവാണ്. ആഴ്ചകൾക്ക് മുൻപാണ് അച്ചൻകോവിൽ ഭാഗത്ത് കാട്ടാന അജ്ഞാതനായ ആളെ ചവിട്ടി കൊലപ്പെടുത്തിയത്. ഇതോടെ ഈ വഴിയുള്ള രാത്രി സഞ്ചാരത്തിന് അടക്കം വനം വകുപ്പ് സുരക്ഷാ മുൻ നിർത്തി വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. ആനയെയും പോത്തിനെയും കൂടാതെ മ്ലാവ്,മയിൽ,കുരങ്ങ്,ഉടുമ്പ്,കേഴ,പെരുമ്പാമ്പ് തുടങ്ങിയ ജീവികളും മലയോര മേഖലയിലെ റോഡുകളിൽ സ്ഥിരം കാഴ്ചയാണ്.
വന്യ മൃഗങ്ങളുടെ സാന്നിധ്യം അറിയിക്കുവാൻ വനം വകുപ്പ് പലയിടത്തും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ആനത്താരകളിൽ ആണ് കൂടുതലും മുന്നറിയിപ്പ് ബോർഡുകൾ ഉള്ളത്. എന്നാൽ പല സ്ഥലങ്ങളിലും തെരുവ് വിളക്കുകൾ ശരിയായ രീതിയിൽ പ്രകാശിക്കാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വന പാതകളിലെ വളവുകളിൽ ആനയും മറ്റ് വന്യ മൃഗങ്ങളും കാടിറങ്ങി നിന്നാൽ വാഹനങ്ങൾ അടുത്ത് എത്തിയതിന് ശേഷമാണ് പലപ്പോഴും കാണുവാൻ സാധിക്കുന്നത്. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.