കോന്നി : കോന്നിയിൽ വനത്തിനുള്ളിൽ നീരുറവകൾ വറ്റി തുടങ്ങിയതോടെ കോന്നിയിലെ വനപാതകളിൽ വന്യ മൃഗങ്ങളുടെ സാന്നിധ്യം സ്ഥിരമാകുന്നു. കോന്നി തണ്ണിത്തോട് റോഡ്, കല്ലേലി അച്ചൻകോവിൽ റോഡ്, കൊക്കാത്തോട് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ആണ് വന്യ ജീവികൾ കൂട്ടത്തോടെ കുടിവെള്ളത്തിനായി കാടിറങ്ങുന്നത്. മുൻ വർഷങ്ങളിൽ ഇടക്ക് വേനൽ പെയ്യുമായിരുന്നു എങ്കിലും ഈ വർഷം വേനൽ മഴ ലഭിക്കാതെ ഇരുന്നത് വരൾച്ച രൂക്ഷമാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരവും കോന്നി തണ്ണിത്തോട് റോഡിൽ ഇലവുങ്കൽ ഭാഗത്ത് കാട്ടാനകൾ വെള്ളം കുടിക്കാൻ ഇറങ്ങിയിരുന്നു. കാടിറങ്ങി എത്തിയ കൊമ്പനും പിടിയും കല്ലാറിൽ ഏറെനേരം സമയം ചെലവഴിച്ചാണ് തിരികെ മടങ്ങിയത്. ഈ സമയം ഈ വഴി കടന്നുപോയ യാത്രക്കാർ ആനകളുടെ ചിത്രങ്ങൾ പകർത്തിയിരുന്നു.
വനപാതകളിൽ ആനകൾ നിൽക്കുമ്പോൾ ഹോൺമുഴക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കാട്ടാനകൾ മാത്രമല്ല കാട്ടുപോത്ത്, മ്ലാവ്, കേഴ, കാട്ടുപന്നി, വിവിധതരം പാമ്പുകൾ, കുരങ്ങുകൾ തുടങ്ങിയവയെല്ലാം വനപാതകളിൽ സജീവ സാന്നിധ്യമാകുന്നുണ്ട്. കാടിനുള്ളിലെ ചെറിയ തോടുകളും നീരുറവകളും ഒക്കെയായിരുന്നു വന്യ ജീവികൾക്ക് ദാഹമകറ്റുവാൻ ഉള്ള ഏക മാർഗ്ഗം. എന്നാൽ ഈ തവണ വേനൽ മഴ ലഭിക്കാതെ വന്നതോടെ വന്യ ജീവികളും പ്രതിസന്ധിയിലായി. വനപാതകളിൽ മാത്രമല്ല നാട്ടിൽ പുറങ്ങളിലെ കൃഷിയിടങ്ങളിലും പന്നിയും കുരങ്ങും അടക്കമുള്ള വന്യ ജീവികൾ സജീവമാണ്. ചൂട് ഈ നിലയിൽ തുടർന്നാൽ വന്യമൃഗങ്ങൾ കൂടുതൽ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യത ഏറെയാണ്.





























