കുടശ്ശനാട് : കപ്പകൃഷിയില്‍ കാട്ടു പന്നികളുടെ ശല്യം. പുലിക്കുന്ന് എഴുവറങ്ങി ഏലായിൽ കാട്ടു പന്നികള്‍ നശിപ്പിച്ചത് വിളവെടുപ്പിന് പാകമായ നൂറിലധികം മൂട് കപ്പകൃഷി. എഴുവറങ്ങി വടക്കേക്കര എസ്.സോമൻ, നിരകത്ത് കുഞ്ഞുചെറുക്കൻ, മാമ്പോഴിൽ രാമചന്ദ്രൻ, കുഞ്ഞുപിള്ള, രവീന്ദ്രൻ, ശിവാനന്ദൻ, ഉണ്ണി, വത്സലാലയം അയ്യൻ തുടങ്ങിയവർ പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിചെയ്തിരുന്ന കപ്പയാണ് പന്നികൾ നശിപ്പിച്ചത്.
പാലമേൽ പഞ്ചായത്തിൽപ്പെട്ട പുലിക്കുന്നു വാർഡിൽ പന്നികളുടെ ശല്യം കാരണം കൃഷി ചെയ്യാനാകാത്ത അവസ്ഥയിലെത്തി. ആലപ്പുഴ ജില്ലയുടെ കിഴക്കൻ മേഖലയായ മറ്റപ്പള്ളി, പുലിക്കുന്ന്, കഞ്ചിക്കോട്, ആദിക്കാട്ട്കുളങ്ങര, കാവുംപാട്, ഉളവുക്കാട് എന്നീ പ്രദേശങ്ങളിൽ പന്നിയെ വെടിവെയ്ക്കാനായും കൂട് വെച്ച് പിടിക്കാനായും നടത്തിയ ശ്രമവും പരാജയപ്പെട്ടു.
റാന്നി വനംവകുപ്പുദ്യോഗസ്ഥർ രണ്ട് കൂടുകൾ മറ്റപ്പള്ളി ഭാഗത്ത് സ്ഥാപിച്ചെങ്കിലും പന്നിയെ കുടുക്കാനായില്ല. പാടത്തും പറമ്പിലുമായി കൃഷിചെയ്തിട്ടുള്ള ഏത്തവാഴ, ചേമ്പ്, കാച്ചിൽ, ചേന, കപ്പ തുടങ്ങിയ കൃഷികളെല്ലാം പന്നി നശിപ്പിച്ചുകഴിഞ്ഞു. പുലിക്കുന്ന് അംബദ്കർ ഗ്രാമവാസികൾ പലതവണ പരാതിയുമായി കൃഷിവകുപ്പിനെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല.






























