പത്തനംതിട്ട : കാട്ടാനയും പുലിയും കടുവയും ഉള്‍പ്പെടെയുള്ള വന്യജീവികള്‍ പത്തനംതിട്ട ജില്ലയിലെ മലയോര നിവാസികളുടെ ഉറക്കം കെടുത്തിയതോടെ നാടും വീടും ഉപേക്ഷിച്ച് പോകുന്ന ജനങ്ങളുടെ എണ്ണം വര്‍ധിച്ചു. തണ്ണിത്തോട്, തേക്കുതോട്, പൂച്ചക്കുളം, സീതത്തോട് പോലെയുള്ള വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലയില്‍ നിന്നാണ് ആളുകള്‍ ജീവനുംകൊണ്ട് പാലായനം ചെയ്യുന്നത്. ഈ സ്ഥലങ്ങളില്‍ ചെന്നാല്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പുതിയ വീടുകള്‍ ഉപേക്ഷിക്കപ്പെട്ട് കാടുകയറി കിടക്കുന്നത് കാണാം. വനം വകുപ്പ് സ്ഥാപിച്ച സോളാര്‍ ഫെന്‍സിംഗ് വേലികള്‍ പലതും ഒടിഞ്ഞും തകരാറിലായി കിടക്കുന്നതുമൊക്കെ വന്യ ജീവികള്‍ക്ക് കൂടുതല്‍ സഹായകരമാണ്.
ഉപേക്ഷിക്കപ്പെട്ട വീടുകള്‍ പലതും പാമ്പും പന്നിയും മ്ലാവും താവളമാക്കി മാറ്റി. പലയിടത്തും കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതിനാല്‍ വീടുകള്‍ ഉണ്ടോ എന്നുപോലും സംശയം ജനിപ്പിക്കും. ആളനക്കം കുറഞ്ഞതോടെ പകല്‍ പോലും വന്യ ജീവികള്‍ സ്വൈര്യ വിഹാരം നടത്തുന്ന സ്ഥലങ്ങള്‍ ആണ് ഇവയെല്ലാം. റാന്നി, കോന്നി വനം ഡിവിഷനുകളില്‍പ്പെട്ടതാണ് പത്തനംതിട്ട ജില്ലയിലെ ശബരിമല ഉള്‍പ്പെടുന്ന വനമേഖല. ഈ മേഖലകളിലെല്ലാം വന്യ ജീവികളുടെ രൂക്ഷമായ ആക്രമണം ഉണ്ടാകാറുണ്ട്. ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്ക് സംഭവിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ട്.
വന്യജീവി ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങളും എണ്ണിയാല്‍ ഒടുങ്ങില്ല. ഇതിനൊന്നും ഉചിതമായ നഷ്ടപരിഹാരം നല്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല. പഴയ തലമുറ കെട്ടിപ്പടുത്തതും തങ്ങള്‍ ജനിച്ചു വളര്‍ന്നതുമായ വീടുകള്‍ എന്നെന്നേക്കുമായി ഉപേക്ഷിച്ചാണ് പലരും കണ്ണീരോടെ പടിയിറങ്ങുന്നത്. മനുഷ്യ – വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ സ്വകാര്യ ഭൂമികള്‍ വനം വകുപ്പ് ഏറ്റെടുത്ത് വനവിസ്തൃതി വര്‍ധിപ്പിക്കുന്ന നടപടികളും നടക്കുന്നുണ്ട്. ഇങ്ങനെ പോയാല്‍ ജില്ലയിലെ ജനവാസ മേഖലകളില്‍ പകുതിയും അധികം വൈകാതെ വനമായി മാറും എന്നതില്‍ സംശയമില്ല.






























